(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
ഇന്ദീവരാക്ഷന്‍ രാമന് അന്നേരം മുനീന്ദ്രനോട് ഈവണ്ണം ചോദ്യം ചെയ്തു. ‘ഇന്നവണ്ണെന്നറിഞ്ഞീടുവാന് സാധിക്കാത്തവണ്ണം എപ്പോഴും ദേഹമായ ഗൃഹത്തിങ്കല്‍ സഞ്ചാരം ചെയ്തീടുന്ന പ്രാണാദി വായുക്കളുടെ ചാഞ്ചല്യം എപ്രകാരം ഇല്ലാതെയായീടുന്നു?’ രാമചന്ദ്രന്റെ ചോദ്യം കേട്ട് ഉള്ളില്‍ വളരെ പ്രീതിയോടുകൂടി മുനീശ്വരന്‍ പറഞ്ഞു. ‘ശാസ്ത്രം, സജ്ജനസംഗം, വൈരാഗ്യം, നല്ല സമാധ്യഭ്യാസമെന്നുള്ള നല്ല ഉപായങ്ങളാലെ ഒന്നാമതായിട്ടു സംസാരവൃത്തികളില്‍ തോന്നീടുന്ന അനാസ്ഥയ്ക്കു ദാര്ഢ്യമുണ്ടാകുമ്പോള്, നല്ലവണ്ണം വളരെനാളായി ഓരോമാതിരി ഉത്ഭവിച്ചീടുന്നതായി വാഞ്ഛക്കൊത്തതായ ധ്യാനത്തി
നാല് ചേരുന്നതാകുന്ന ഏകത്വത്തില്‍ ഘനാഭ്യാസം കാരണം പ്രാണവായു ചാഞ്ചല്യം മാറീടുന്നു. പൂരകാദിയാകുന്ന പ്രാണായാമംചെയ്ത് നല്ലവണ്ണം ദാര്‍ഢ്യം ചേരുന്ന അഭ്യാസത്തിനാല് ഉത്സാഹമാര്ന്നു ഏകാന്തത്തില്‍ വാണുകൊണ്ട് ചെയ്യുന്ന ധ്യാനയോഗംകൊണ്ട് പ്രാണവായുചാഞ്ചല്യം മാറീടുന്നു. ഓങ്കാരോച്ചചാരണാന്ത്യത്തിങ്കല് ഉണ്ടാകുന്ന നാദതത്ത്വാനുസന്ധാനംകൊണ്ട് നന്നായി ബഹിര്മുഖയാകുന്ന മാനസവൃത്തി നീങ്ങും. അന്നേരം പ്രാണവായുചാഞ്ചല്യം മാറീടുന്നു. നീ നന്നായോര്ക്കുക, സൂക്ഷ്മജിഹ്വാരൂപേണ ലംബമാനമായീടും മാംസഖണ്ഡത്തെ പ്രയത്നംകൊണ്ട് നാക്കിനാല്‍ നീക്കീട്ട് ഊര്ദ്ധ്വരന്ധ്രത്തില് പ്രാണനെച്ചേര്ക്കുകില് പ്രാണവായുചാഞ്ചല്യം മാറീടുന്നു. നാസാഗ്രംതൊട്ടു പന്ത്രണ്ടംഗുലമുള്ള ശുദ്ധാകാശത്തില്‍ വൃത്തിജ്ഞാനമൊക്കെയും ഒടുങ്ങുമ്പോള്‍, ലോകത്തിലെങ്ങും ശുഭ്രകീര്ത്തി പുലര്‍ത്തുന്ന രാഘവ! പ്രാണവായു ചാഞ്ചല്യം മാറീടുന്നു. അഭ്യാസംകാരണം പ്രാണവായു സുഷുമ്നാമാര്ഗത്തൂടെ പതിനാറ് ആരമായി (വിശുദ്ധി എന്ന ചക്രത്തില്‍ പതിനാറു ദളങ്ങളുണ്ടെന്നു യോഗശാസ്ത്രം) വിശുദ്ധാഖ്യയാകുന്ന ചക്രത്തെയോ ബ്രഹ്മരന്ധ്രമായതിനെയോ അനാഹതമായ പന്ത്രണ്ട് ആരചക്രമായതിനെയോ (വിശുദ്ധിക്കു താഴെയുളള അനാഹതചക്രത്തില്‍ പന്ത്രണ്ടു ദളങ്ങളുണ്ട്) നല്ലവണ്ണം പ്രാപിച്ച് വൃത്തിജ്ഞാനത്തെയൊക്കെ ദൂരവേ വെടിയുമ്പോള്‍ അത്യര്ത്ഥമായി പ്രാണവായുചാഞ്ചല്യം മാറീടുന്നു.
പുരികങ്ങളുടെ മദ്ധ്യത്തില്‍ (ആജ്ഞാചക്രം) താരകാലോകം ശാന്തമായി സവികല്പജ്ഞാനമങ്ങസ്തമിച്ചാല് പ്രാണവായുചാഞ്ചല്യം മാറീടുന്നു. ഉള്ളില്‍ പെട്ടെന്നുത്ഭവിച്ചുള്ള ബോധം അത്യന്തമുറപ്പിച്ചുകൊണ്ട് അല്പവും വികല്പമില്ലാതെയായാല് പെട്ടെന്ന് ഈ പ്രാണവായുചാഞ്ചല്യം മാറീടുന്നു. വളരെക്കാലം മൗനംകൈക്കൊണ്ട യോഗീന്ദ്രന്റെ മനസ്സ് നിതാന്തമുള്ള ആകാശഭാവനനിമിത്തം ഉണ്ടാകുന്ന ഈ ഉന്നമനോദ്ധ്യാനംകൊണ്ട് അവസാനം ഈ പ്രാണവായുചാഞ്ചല്യം മാറീടുന്നു. ഈയുള്ള ഉപായങ്ങളാലും ഇങ്ങനെ നാനാവിധമായ ആചാര്യപ്രോക്തങ്ങളാകുന്ന അന്യോപായങ്ങളാലും ലോകത്തിലെങ്ങും പ്രാണവായുചാഞ്ചല്യം മാറീടുന്നു. യോഗയുക്തികളിവയെല്ലാം നന്നായുള്ള അഭ്യാസത്താല്‍ ഭാഗ്യവാനായീടുന്ന യോഗിക്കു സംസാരത്തെ നീക്കുവാനുള്ള ഉപായങ്ങളായിട്ടു തീര്‍ന്നീടുന്നു. അഭ്യാസംകൊണ്ട് പ്രാണസ്പന്ദമില്ലാതെയായാല് ചിത്തം വിശ്രാന്തിയെ പ്രാപിക്കും. ചേതസ്സ് വിശ്രാന്തിയെ പ്രാപിച്ചുകൊണ്ടാല്
പിന്നീട് നിര്‍വാണം ശേഷിച്ചീടുമെന്നതില് സംശയംവേണ്ട.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: