ചങ്ങനാശ്ശേരി: നീലംപേരൂര്‍ പടയണിയിലെ നിറങ്ങള്‍ പച്ച, ചുവപ്പ്, മഞ്ഞ ആണ്. ഈ മൂന്നു നിറങ്ങളുടെയും പ്രത്യേകത ഇവയില്‍ രണ്ടാമത്തെ രണ്ടു നിറങ്ങളും പ്രാഥമിക വര്‍ണങ്ങളാണെന്നുള്ളതാണ്. പച്ച ദ്വിതീയ വര്‍ണ മാണ്. മഞ്ഞയും ചുവപ്പും ചേര്‍ന്നാണ് പച്ച ഉണ്ടാകുന്നത്. കണ്ണിനു കുളിര്‍മ നല്കുന്ന നിറമാണ് പച്ച. നീലംപേരൂര്‍ പടയണി കോലങ്ങളുടെ പ്രഥമ നിറം പച്ചയാണ്.
ഇവിടെ മഞ്ഞ പുനര്‍ജനിക്കുന്നത് രാത്രിയിലെ ചൂട്ടുവെട്ടത്തിലാണ്. വാഴപ്പോളയുടെ പ്രതലത്തില്‍ നിന്നും പ്രതിഫലിക്കുന്ന ചൂട്ടുവെട്ടത്തിന് മഞ്ഞ നിറം ആയിരിക്കും. മഞ്ഞ നിറം ഉപയോഗിക്കാതെ, ആ നിമിഷത്തില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് പടയണിയിലെ കല. അതിവിദഗ്ദ്ധമായി പൂര്‍വ്വീകര്‍ കാട്ടി തന്നതാണെന്ന് വിശ്വസിക്കുന്നു. ‘സ്വര്‍ണ വര്‍ണമാം അരയന്നം’ എന്നാണ് പറയുന്നത്. ഇതില്‍ നിന്നും ചിത്രകലയുടെ ആരംഭത്തില്‍ അല്ലെങ്കില്‍ അതിനു മുന്‍പ് ഉടലെടുത്തതാണ് പടയണി എന്ന് പറയാം.
കഥകളി പതിനെട്ടാം നൂറ്റാണ്ടില്‍ ജന്മം കൊണ്ട ഒരു കലാരൂപമാണ്. നീലംപേരൂര്‍ കഥകളിയില്‍ പ്രാവീണ്യമുള്ള ഒരു ഗ്രാമം ആയിരുന്നതിനാല്‍ അതിന്റെ സ്വാധീനം പില്ക്കാലത്ത് കോലങ്ങളുടെ ചമയങ്ങളില്‍ ഉണ്ടായി എന്ന് വേണം അനുമാനിക്കാന്‍. കോലങ്ങള്‍ കലാകാരന് പൂര്‍ണ സ്വാതന്ത്ര്യം തരുന്നുണ്ട്. ഏതുവിധത്തിലും അതിനെ മാറ്റാം, അന്നത്തിന്റെ പണി പോലെ ചിട്ട വട്ടങ്ങളില്ല. കഥകളി വേഷങ്ങള്‍ പടയണിയിലെ കോലങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇന്നുള്ള കലാകാരന്മാരെ സ്വാധീനിച്ചിരിക്കുന്നത് പോലെ തന്നെ പടയണിയിലെ നിറങ്ങള്‍ കഥകളി വേഷങ്ങളെയും സ്വാധീനിച്ചിരിക്കുന്നു. മഹാകവി ഉള്ളൂര്‍ എഴുതിയ കേരള സാഹിത്യ ചരിത്രത്തില്‍ കഥകളിയുടെ പൂര്‍വ രൂപമായിരുന്ന രാമനാട്ടത്തിന്റെ വേഷ വിധാനം തെരഞ്ഞെടുക്കുന്നതില്‍ പടയണി നിറങ്ങള്‍ കൊട്ടാരക്കര തമ്പുരാനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
പ്രകൃതിയില്‍ നിന്നും ശേഖരിക്കുന്ന തടി, കമുകിന് വാരി, വാഴക്കച്ചി, താമരയില, വാഴപ്പോള, ചെത്തിപ്പൂ എന്നിവ ഉപയോഗിച്ച് ത്രിമാന ആകൃതിയില്‍ അന്നങ്ങളും കോലങ്ങളും നിര്‍മിക്കുന്നു. അത് തന്നെയാണ് മറ്റു പടയണിയില്‍ നിന്നും ഇതിനുള്ള വ്യത്യാസം. പടയണിയുടെ ഉത്ഭവസ്ഥാനം നീലംപേരൂര്‍ ആണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: