തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാത്യു കുഴല്നാടന് എംഎല്‍എ. നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന 1.72 കോടി രൂപയുടേതിനെക്കാള്‍ വലിയ തുകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ ഇതിനോടകം കൈപ്പറ്റിയിരിക്കുന്നതെന്നു കുഴല്നാടന് ആരോപിച്ചു.
ഇപ്പോള്‍ ഒരു കമ്പനിയില്‍ നിന്നു കൈപ്പറ്റിയ തുകയുടെ കണക്കുകള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇങ്ങനെ എത്രയോ കമ്പനികളില്‍ നിന്ന് വീണ വന്‍ തുകകള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും കുഴല്നാടന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു ദിവസങ്ങളായി വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അത് തെറ്റാണെന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ്. എക്സാലോജിക്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടടക്കം താന്‍ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകള്‍ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയില്‍ ബാക്കിയുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ്. ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനില്ക്കും എന്ന് താന്‍ പറഞ്ഞിരുന്നു. അതാണ് സിഎംആര്‍എല്‍ വഴി പുറത്തുവന്നിരിക്കുന്നതെന്നും കുഴല്നാടന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: