മണ്ണില്‍ച്ചവിട്ടിനിന്ന് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളെയാണ് സിദ്ദിഖ് സിനിമയില്‍ അവതരിപ്പിച്ചത്. കഥാപാത്രങ്ങള്‍ മാത്രമല്ല അവയുടെ സ്രഷ്ടാവായ സിദ്ദിഖും മണ്ണില്ച്ചവിട്ടിയാണ് നിന്നത്.
‘എന്റെ സഹോദരങ്ങളെ അപേക്ഷിച്ച് എനിക്ക് കൂടുതല്‍ പണമുണ്ടായിരിക്കും. പക്ഷേ, അവരുടെ മക്കള്‍ക്കില്ലാത്ത ഒരു സൗകര്യവും എന്റെ മക്കള്‍ക്ക് ഞാന്‍ കൊടുക്കില്ല. അതു ഭക്ഷണമായാലും വസ്ത്രമായാലും പഠിപ്പായാലും.’ ഒരു സൗഹൃദസംഭാഷണത്തില്‍ സിദ്ദിഖ് ഈ ലേഖകനോടു പറഞ്ഞതാണിത്. ഈ വാക്കുകളുണ്ട് സിദ്ദിഖ് ആരാണെന്ന്.
എത്ര ഔന്നത്യത്തിലേക്കു കയറുമ്പോഴും അദ്ദേഹത്തെ ജാട പിടികൂടിയില്ല. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന സാധാരണ കൊച്ചിക്കാരനായിരുന്നു അദ്ദേഹം. സിനിമാ മോഹവുമായി
ചെന്നൈയില്‍ അലഞ്ഞകാലത്ത് താനും ലാലും പോയി കഥ പറഞ്ഞ പല തിരക്കഥാകൃത്തുക്കളും ആ കഥകള്‍ സ്വന്തം പേരില്‍ ഹിറ്റുകളുടെ നാടോടിക്കാറ്റുകള് തീര്‍ത്തിട്ടും ഒരു ചെറിയ പരിഭവം പോലും അദ്ദേഹം അവസാനകാലം വരെ പറഞ്ഞില്ല.
കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായി വന്ന കാലത്ത് തന്റെ ഇളമുറക്കാരെ പരമാവധി പ്രോത്സാഹിപ്പിച്ചു. ചെറിയ തെറ്റുകള്‍ പെരുപ്പിച്ചു കാണിച്ചു പെരുന്തച്ചനാവാന് അദ്ദേഹം ഒരുവേള പോലും ശ്രമിച്ചില്ല.
ഒട്ടും ആധികാരികത തോന്നാത്ത കനംകുറഞ്ഞ ആ ശബ്ദവുമായി അദ്ദേഹം ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, നടന്, നിര്‍മാതാവ് എന്നീ മേഖലകളില്ലാം കൈയൊപ്പിട്ടു. കലാഭവനില്‍ മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ചു. ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയില്‍ എത്തിയത്. കൊച്ചിന് കലാഭവന്‍ ട്രൂപ്പിലെ സിദ്ദിഖിന്റെയും ലാലിന്റെയും പ്രകടനം കണ്ടാണ് ഫാസില്‍ അവരെ കൂടെക്കൂട്ടിയത്. 1986ല്‍ പപ്പന് പ്രിയപ്പെട്ട പപ്പന് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി ആരംഭിച്ച സ്വതന്ത്ര സിനിമാ ജീവിതം 2020ല്‍ സംവിധാനം ചെയ്ത ബിഗ് ബ്രദറില്‍ പൂര്‍ണവിരാമമിട്ടു.
മലയാളത്തിലും തമിഴിലും ബോളിവുഡിലും ഒരുപോലെ വിജയിച്ച സംവിധായകനാണ് സിദ്ദിഖ്. റാംജിറാവു സ്പീക്കിംഗ് (1989), ഫ്രണ്ട്സ് (2001), ബോഡി ഗാര്‍ഡ് (2010) എന്നിവ മൂന്ന് ഭാഷയിലും ഒരേപോലെ വിജയിച്ചു. സിദ്ദിഖ് തമിഴില്‍ ചെയ്തവയെല്ലാം അദ്ദേഹത്തിന്റെ മലയാള സിനിമകളുടെ റീമേക്കുകള്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: