ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള രാമനഗരയിലെ ബിഡദിയിൽ നിന്ന് ഭക്ഷ്യസുരക്ഷാ, മയക്കുമരുന്ന് അഡ്മിനിസ്‌ട്രേഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അനുമതിയില്ലാത്ത ഒരു നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് 5 കോടിയിലധികം രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകളും അധികൃതര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രം, വ്യാജ മരുന്നുകൾ വീണ്ടും പായ്‌ക്ക് ചെയ്യുന്നതിനും പ്രശസ്ത ബഹുരാഷ്‌ട്ര ഔഷധ കമ്പനികളുടെ ലേബലുകൾ ഒട്ടിക്കുന്നതിനും ഉപയോഗിച്ചിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ച ശേഷം അവ വീണ്ടും പാക്ക് ചെയ്ത് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ പേരില്‍ വില്‍ക്കുന്ന സംഘമാണ് ഇവര്‍ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിപണിവിലയേക്കാള്‍ ഏകദേശം 50 ശതമാനം കുറഞ്ഞ നിരക്കിലാണ് വ്യാജമരുന്നുകള്‍ ആശുപത്രികള്‍ക്ക് വിറ്റിരുന്നതെന്നും ഇത് വലിയ മരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നും കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ പറഞ്ഞു. പിടിച്ചെടുത്ത മരുന്നുകളില്‍ ചിലത് തീവ്രപരിചരണ വിഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു എന്നത് ഏറ്റവും ആശങ്കാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ പോലീസിന് കൈമാറിയിരിക്കുകയാണ്. രാമനഗര പോലീസ് സൂപ്രണ്ട് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. ബിഡദിയിലെ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ വിതരണം ചെയ്തവരും അവ വാങ്ങിയവരും ഉള്‍പ്പെടെ, മരുന്ന് വിതരണ ശൃംഖലയിലെ എല്ലാവരെയും കുറിച്ചും അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.
















