ന്യൂദല്‍ഹി : സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്സഭ ചര്‍ച്ച ചെയ്യുന്നു.ആദ്യം പിരിഞ്ഞതിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍, കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പ്രമേയത്തിന്മേല് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. മണിപ്പൂരില്‍ നീതി നടപ്പാക്കേണ്ടതുളളതിനാലാണ് ഐഎന്‍ഡിഐഎ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗൗരവ് ഗോഗോയ് പറഞ്ഞു.
സംസ്ഥാനത്ത് സമാധാനവും ക്രമസമാധാനവും നിലനിര്‍ത്തുന്നതില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നായിരുന്നു ഗൗരവ് ഗോഗോയുടെ കുറ്റപ്പെടുത്തല്‍. മണിപ്പൂരിലെ പോലെ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നത താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപിയുടെ നിഷികാന്ത് ദുബെ പുതുതായി രൂപീകരിച്ച സഖ്യമായ ഐഎന്‍ഡിഐഎ യുടെ രൂപീകരണത്തെ തന്നെ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്ത് നിരവധി കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുവെന്നും സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ടിഎംസി എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടാണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ അഴിമതി ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒരു ന്യൂസ് പോര്‍ട്ടലിന് വിദേശ ധനസഹായം ലഭിച്ചെന്ന ആരോപണവും ഉന്നയിച്ച ദുബെ, താന്‍ വിഷയം ഉന്നയിക്കുമ്പോള്‍ കോണ്‍ഗ്രസിന് എന്തിനാണ് ആശങ്കയെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ച പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് മറുപടി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: