ധര്‍മ്മസംരക്ഷണമാണ് രാമായണത്തിലെ ഭൗതിക-ആത്മീയ സംതുലനം നിലനിര്‍ത്തുന്നത്. ധര്‍മ്മം എന്നത് ആചാര കേന്ദ്രിതമാണ്. സനാതന ധര്‍മ്മം ആചാര-ആശയ കേന്ദ്രിതമാണ്.
സഹജമായി ധര്‍മ്മബോധമുള്ളവനാണ് മനുഷ്യന്‍. ധര്‍മ്മാധിഷ്ഠിത കര്‍മ്മങ്ങള്‍ ചെയ്യുവാനും, കര്‍മ്മാധിഷ്ഠിത ധര്‍മ്മങ്ങള്‍ ആചരിക്കുവാനുമു ള്ള ഇച്ഛാശക്തി ഓരോ മനുഷ്യനിലും കുടികൊള്ളുന്നു. വികര്‍മ്മം ചെയ്യുവാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍ നിന്നും അരുത്.. അരുത്.. എന്ന് വിലക്കുന്ന ഒരു ശക്തി നാമേവര്‍ക്കും അനുഭവപ്പെടാറുണ്ട്.
ഹിന്ദു ദര്‍ശനത്തിന്റെ അടിസ്ഥാനം തന്നെ ഈ ആത്മചൈതന്യത്തെ ധര്‍മ്മാചരണത്തിലൂടെ, സദാസമയവും ജ്വലിപ്പിച്ചു നിര്‍ത്തുക എന്നതാണ്. ക്ഷേത്രങ്ങളില്‍ മന്ത്രജപങ്ങളും രാമായണ പാരായണവും സപ്താഹ യജ്ഞങ്ങളും മറ്റും നിത്യ കര്‍മ്മങ്ങളുടെ ഭാഗമായി നടത്തുന്നതിന്റെ ഉദ്ധേശം ധര്‍മ്മപരിപാലനവും തദ്വാരാ സമൂഹത്തിന്റെ സര്‍വ്വൈശ്വര്യവും തന്നെയാണ്. എന്നിലെ നിത്യനായ ഞാന്‍ ഗുണാതീതനും നിര്‍ദ്വന്ദനുമാണ് എന്നറിവുണ്ടായാല്‍, ഏത് വികാരത്തള്ളിച്ചയിലും അടിപതറാതെ നില്‍ക്കാനാകും.
മനഃസംസ്‌ക്കരണത്തിലൂടെ മാത്രമേ മനുഷ്യന് സാത്വികഭാവം കൈവരിക്കാനാകൂ. സാത്വികഭാവം എന്നാല്‍ അച്ചടക്കത്തോടു കൂടിയ സമഭാവം തന്നെ. ഈ സമഭാവനയാണ് യോഗക്ഷേമത്തിന്നടിസ്ഥാനം. ഈ സമഭാവന സ്വാംശീകരിച്ചു കൊണ്ടു വേണം തത്വങ്ങളേയും ഇതിഹാസങ്ങളേയും പുരാണകഥകളേയും സമീപിക്കേണ്ടത്.
ഏതൊരു സത്കര്‍മ്മത്തിന്റേയും തുടക്കത്തില്‍ ‘സഹനാവവതു…’ പോലുള്ള ശാന്തിമന്ത്രങ്ങള്‍ ചൊല്ലുന്നത് ഈ സമഭാവന സ്വാംശീകരിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല. അതിശക്തമായ അഹങ്കാരാധ്യാസം തന്നെയാണ് മുഖ്യതടസ്സമായി നില്‍ക്കുന്നത്. ജീവന്റെ അടിസ്ഥാനമായ ഓരോ പ്രാണസ്പന്ദനവും സൂക്ഷ്മമായി അഹങ്കാരം ഉള്‍ക്കൊള്ളുന്നു. അതായത് ആത്മാവിലെ ആദ്യ അധ്യാസം അഹങ്കാരമാണ്.
ശ്രീരാമന്‍ തന്നെ പറയുന്നു…
‘വികല്പമായരഹിതേ ചിദാത്മകേ-
/ഹങ്കാര ഏഷ പ്രഥമ പ്രകല്പിത:
അധ്യാസ ഏവാത്മനി സര്‍വ്വകാരണേ
നിരാമയേ ബ്രഹ്‌മണി കേവലേ പരേ.
ശരീരം ധരിക്കുന്നതോടെ മനുഷ്യന്‍ ത്രിഗുണാഹങ്കാരങ്ങള്‍ക്ക് വിധേയനാകുന്നു. കര്‍മ്മങ്ങള്‍ക്കാധാരം കര്‍മ്മേന്ദ്രിയങ്ങളും, ഭക്തിക്കാധാരം അന്ത: കരണങ്ങളും, ജ്ഞാനത്തിനാധാരം വിവേകബുദ്ധിയുമാണ്. എന്നാല്‍ ത്രിഗുണാഹങ്കാരങ്ങള്‍ക്ക് അടിമപ്പെടുന്ന മനുഷ്യന്‍ ഇതറിയുന്നില്ല. എല്ലാറ്റിനും കാരണം ഞാനാണ്, എന്റെ മിടുക്കാണെന്ന ധാരണയിലാണ് അവന്റെ സംസാരഗതി.
ഫലമോ, കര്‍മ്മമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്റെ മനസ്സില്‍ പ്രവൃത്തിയും നിവൃത്തിയും തമ്മിലുള്ള സംഘര്‍ഷവും, ഭക്തിമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന മനസ്സില്‍ ഭഗവാനും, ഞാനും തമ്മിലുള്ള സംഘര്‍ഷവും, ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന മനസ്സില്‍ ബ്രഹ്‌മവും, മായയും തമ്മിലുള്ള സംഘര്‍ഷവും രൂപപ്പെടുന്നു.
‘യാതൊരളവ് ദേഹേന്ദ്രിയാഹങ്കാര ഭേദഭാവേന സംബന്ധമുണ്ടായ് വരും, അത്ര നാളേക്കുമാത്മാവിനു സംസാരമെത്തുമവിവേകകാരണത്താല്‍ നിര്‍ണ്ണയം…’
എന്നു ഭഗവാന്‍ ശ്രീരാമന്‍ താരോപദേശത്തില്‍ വ്യക്തമാക്കുന്നു. ഇവിടെ സംസാരം എന്നാല്‍ സംഘര്‍ഷം തന്നെ.
വാസ്തവത്തില്‍ എല്ലാവരിലും നന്മയുണ്ട്. എല്ലാവരിലും ആനന്ദം കുടികൊള്ളുന്നു. എന്നാല്‍ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും, ചിന്തകളും നമ്മില്‍ കുടികൊള്ളുന്ന സഹജാനന്ദത്തെ മറയ്‌ക്കുന്നു. ഇതാണ് പ്രഥമദൃഷ്ടിയില്‍ സംഘര്‍ഷമായി തോന്നുന്നത്. ഞാനും മറ്റുള്ളവരും എന്നു വേര്‍തിരിക്കുന്ന ആദ്യത്തെ അധ്യാസം നമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നു.
ഈ മനോമാലിന്യങ്ങള്‍ക്ക് കാരണം തന്നിലെ ത്രിഗുണാഹങ്കാരങ്ങള്‍ തന്നെയാണ് എന്നറിയുമ്പോള്‍ സമരസപ്പെടലിന്റെ വഴി തുറക്കപ്പെടുന്നു. മമത്വാഹങ്കാരം തീര്‍ത്തും ഇല്ലാതാകുമ്പോള്‍ മാത്രമേ സമരസപ്പെടല്‍ പൂര്‍ണ്ണമായും സംഭവിക്കു.
ഈ ലക്ഷ്യം നിറവേറുവാന്‍ ഭക്തരെ ആകര്‍ഷിക്കുന്നതിന്, (അതായത് അഹങ്കാരം അകറ്റി, സമര്‍പ്പണതലം എത്തിക്കുന്നതിന്), ഭക്തിപ്രസ്ഥാനത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ് ഫലശ്രുതി. മന്ത്രജപമായാലും, നാമസങ്കീര്‍ത്തനമായാലും, ഗ്രന്ഥപാരായണമായാലും ഫലശ്രുതി അനിവാര്യം തന്നെ.
‘അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം,
അദ്ധ്യയനം ചെയ്‌കില്‍ മര്‍ത്യനിജ്ജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം.
മൈത്രീകരം ധനധാന്യവൃദ്ധി പദം
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം.’
രാമകഥാശ്രവണം കൊണ്ട് കാരുണ്യാദി സദ്ഗുണങ്ങള്‍ ഉണ്ടാകുമെന്നും, കര്‍മ്മബന്ധങ്ങളില്‍ നിന്ന് മുക്തി നേടുമെന്നുമാണ് വാഗ്ദാനം.
കൗസല്യാസ്തുതി, അഹല്യാസ്തുതി, അഗസ്ത്യ സ്തുതി ഇവയ്‌ക്കെല്ലാം ഭക്തിയോഗത്തില്‍ മിക്കവാറും ഫലശ്രുതി പറയുന്നത് ‘സര്‍വ്വാഭീഷ്ടസിദ്ധി’ എന്നാണ്.
അതായത് എല്ലാവര്‍ക്കും, എല്ലാ അഭീഷ്ടങ്ങളും സിദ്ധിക്കും എന്ന് തന്നെ. മനുഷ്യ ജന്മം സഫലമാകുവാന്‍ ജപയജ്ഞവും, നാമസങ്കീര്‍ത്തനങ്ങളും, ഗ്രന്ഥപാരായണവും എല്ലാം നിത്യകര്‍മ്മങ്ങളായി അനുഷ്ഠിക്കണം എന്നും പറയുന്നു.
ഒരോ മനുഷ്യനും ദേഹേന്ദ്രിയാന്തക്കരണങ്ങളുടെ ഒരു കൂട്ടാണ്. ഈ കൂട്ടാണ് പ്രപഞ്ചത്തെ ദര്‍ശിച്ച്, പ്രപഞ്ചവുമായുള്ള പാരസ്പര്യത്താല്‍ സമഗ്ര ജീവിതദര്‍ശനം സാദ്ധ്യമാക്കുന്നത്. ഈ ദര്‍ശനം കര്‍മ്മ-ഭക്തി-ജ്ഞാന അനുഷ്ഠാനങ്ങളുടെ ഏറ്റക്കുറച്ചില്‍ മൂലം എല്ലാവരിലും വ്യത്യസ്തമായിരിക്കും.
എന്നിട്ടും സര്‍വ്വാഭീഷ്ടസിദ്ധി എന്നാണ് ഫലശ്രുതി പറയുന്നത്.
ഇതെങ്ങനെയെന്നാണ് ഇവിടെ പരിശോധിക്കുന്നത്.
കാമ്യകര്‍മ്മങ്ങളില്‍ ആസക്തിപൂണ്ട് ജീവിക്കുന്നവരായാലും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഭക്തിയെ ഉപയോഗിക്കുന്നവരായാലും, പുസ്തക ജ്ഞാനത്തില്‍പ്പെട്ട് പാണ്ഡിത്യം ചുമക്കുന്നവരായാലും, ഇവരെ നിവൃത്തി കര്‍മ്മങ്ങളിലൂടെ സാത്വികഭാവത്തിലേക്ക്, അദ്വൈതതലത്തിലേക്ക് നയിക്കുവാന്‍ ഏറ്റവും എളുപ്പും ഭക്തിമാര്‍ഗ്ഗം തന്നെയാണ്.
ലോകം നല്ലത്-മോശം, ശരി-തെറ്റ്, കുടുതല്‍- കുറവ് തുടങ്ങിയ വൈരുദ്ധ്യങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്നു. മോശം കാര്യങ്ങള്‍ അഹങ്കാര താദാത്മ്യത്താല്‍ താനെ സംഭവിക്കുന്നു. എന്നാല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള അടിസ്ഥാനതലം നമ്മള്‍ ഒരുക്കുക തന്നെ വേണം. അതായത് നിത്യ കര്‍മ്മങ്ങളാചരിച്ചു കൊണ്ട് സാത്വികഭാവം നമ്മില്‍ തന്നെയാണ് ആദ്യം ഉണ്ടാക്കേണ്ടത്. സത്സംഗങ്ങള്‍ സാദ്ധ്യമാക്കുന്നതിലൂടെ മാത്രമേ അഹങ്കാരം ഇല്ലാതാകൂ.
ഉള്ളില്‍ ഉണരാത്ത വിശ്വാസികള്‍ക്ക് ജപം, പാരായണം എന്നിങ്ങനെയുള്ള അനുഷ്ഠാനങ്ങള്‍ പരമപ്രധാനമാണ്.
‘മല്‍ക്കഥാപാഠശ്രവണങ്ങള്‍ ചെയ്‌കയും മുദാ –
മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊള്ളുകയും,
സന്തതമിഥമെങ്കല്‍വര്‍ത്തിക്കും ജനങ്ങള്‍ക്കൊ-
രന്തരം വരാതൊരു ഭക്തിയുമുണ്ടായ് വരും…
ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തന്മാരായുള്ളവരവരല്ലോ.
ഭക്തിയുക്തന് വിജ്ഞാനജ്ഞാനവൈരാഗ്യങ്ങള്‍
സദ്യ: സംഭവിച്ചീടുമെന്നാല്‍ മുക്തിയും വരും.’
എന്നു ശ്രീരാമന്‍ ലക്ഷ്മണോപദേശത്തില്‍ പറയുന്നു.
അദ്ധ്യാത്മവിദ്യയുടെ പ്രകാശം ഉള്ളില്‍ പ്രസരിക്കുവാന്‍ ഈ അനുഷ്ഠാനങ്ങള്‍ അവശ്യം വേണ്ടത് തന്നെ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ജപ-പാരായണത്തില്‍ ഏര്‍പ്പെടുന്നവര്‍ പല തരക്കാരാണ്.
1) അര്‍ത്ഥമറിയാതെ ശ്ലോകം മാത്രം വായിച്ച് പോകുന്നവര്‍, മന്ത്രം ചൊല്ലുന്നവര്‍.
2) പദാനുപദ അര്‍ത്ഥം അറിഞ്ഞ് വായിക്കുന്നവര്‍. മന്ത്രം ചൊല്ലുന്നവര്‍.
3) പദവാക്യാര്‍ത്ഥങ്ങള്‍ക്കപ്പുറം, അതിന്റെ ധാര്‍മ്മിക-ആദ്ധ്യാത്മിക അന്ത:സത്തയിലേക്ക് അനുഷ്ഠാനങ്ങളിലൂടെ പ്രവേശിക്കുന്നവര്‍.
മേല്‍പ്പറഞ്ഞ മൂന്ന് തരക്കാരുടേയും ഫലശ്രുതി ഒരു പോലെ ആയിരിക്കില്ലല്ലോ.
എന്നാല്‍ ഈ മൂന്ന് തലങ്ങളും ഒരാളില്‍ തന്നെ സംഗമിക്കുകയാണെങ്കിലോ?
നിത്യപാരായണം അനുഷ്ഠിക്കുന്ന എല്ലാവരിലും ഭക്തിയുടെ ആദ്യ മൂന്നു തലങ്ങള്‍ പടിപടിയായി സംഗമിക്കുന്നു.
ആദ്യം അര്‍ത്ഥമറിയാതെ സാലോക്യ തലത്തില്‍ യാന്ത്രികമായി വായിക്കുന്നവര്‍ പോലും, പതിയെ പതിയെ ഛന്ദസ്സിന്റെ ചട്ടക്കൂട്ടില്‍ താളബദ്ധമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ശ്ലോകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ, വിഷയാധിഷ്ഠിത ചിന്തകളില്‍ നിന്നും താല്‍ക്കാലിക മോചനം സാദ്ധ്യമാകുന്നു.
ജപ-പാരായണങ്ങളുടെ അടിസ്ഥാനം ‘ശബ്ദബ്രഹ്‌മം’ തന്നെയാണ്. നാദരൂപനായ പ്രാണന്‍ ആകാശത്തില്‍ നിന്ന്, സ്പര്‍ശരൂപിയായ മനസ്സിലൂടെ വാക്കിനെ സൃഷ്ടിക്കുന്നു. ഇങ്ങനെ ശബ്ദാദി വിഷയങ്ങള്‍ അവ്യക്തത്തില്‍ നിന്നും ഉപാധികളെ വര്‍ദ്ധിപ്പിച്ച്, സുവ്യക്ത രൂപഭാവങ്ങളെ സൃഷ്ടിക്കുന്നു.
‘പുരുഷന്‍ പുരാതനന്‍ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂര്‍ത്തി
ഭുവനമനോഹരമായൊരു രൂപം പൂണ്ടു…
ഭുവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാന്‍…
സ്വതന്ത്രന്‍ പരിപൂര്‍ണ്ണനാനന്ദനാത്മാരാമ-
നതന്ദ്രന്‍ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികള്‍ ചെയ് വാ-
നഖണ്ഡന്‍ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങള്‍ പൂണ്ടു
ഭേദരൂപങ്ങള്‍ കൈക്കൊണ്ടൊരു നിര്‍ഗുണമൂര്‍ത്തി
വേദാന്തവേദ്യന്‍ മമ ചേതസി വസിക്കണം…’
എന്നു അഹല്യസ്തുതിയില്‍ പറയുന്നു.
രാമായണ പാരായണത്തിലൂടെ രാമന്റെ ഭൗതികവും ആത്മീയവും പരംഭാവത്തിലുമുള്ള ചൈതന്യവ്യാപനത്തിന്റെ വ്യത്യസ്ത തലങ്ങള്‍ സാധകന് സാമിപ്യതലത്തില്‍, സ്വാദ്ധ്യായത്തിലൂടെ അനുഭവവേദ്യമാകുന്നതാണ്. അതായത് പര്യായപദങ്ങളും, സംബോധനകളും എല്ലാം അവസ്ഥാത്രയ വിചാരം, കാര്യകാരണ വിചാരം, ദൃക്ക് ദൃശ്യവിചാരം എന്നിവക്കുള്ള സാദ്ധ്യതകള്‍ നിറഞ്ഞതാണ്.
ഇവയുടെ നിത്യപാരായണം ഒരനുഷ്ഠാനമാക്കി മുന്നേറുന്ന സാധകന്, പല വ്യാഖ്യാനങ്ങളും വായിച്ച്, ലക്ഷ്യാര്‍ത്ഥം സാദ്ധ്യമാക്കി, ഹൃദിസ്ഥമാകുന്നതോടെ, ശ്ലോകാര്‍ത്ഥ തലങ്ങളിലേക്ക് സ്വയം പരിവര്‍ത്തനം സംഭവിക്കുന്നു.
ഇങ്ങനെ ശ്രദ്ധ കൂടുതല്‍ സുക്ഷ്മാര്‍ത്ഥ തലങ്ങളിലേക്ക് വ്യാപിക്കുന്നതോടെ, മനസ്സിന് ഏകാഗ്രത ലഭിക്കുന്നു. ധ്യാന യോഗ്യമായ ഒരു മനോഭാവം കൈവരിക്കുന്നു. മനസ്സംയമനത്തിനും, തദ്വാരാ ആദ്ധ്യാത്മിക പുരോഗതിക്കുമുള്ള സാദ്ധ്യതകള്‍ തുറന്നു കിട്ടുന്നു.
ഭഗവദ് ഭക്തി ക്രമേണ രൂഢമായിത്തീരുന്ന സാധകനില്‍ ഭക്തിതലത്തിലൂടെ സമര്‍പ്പണവും സംഭവിക്കുന്നു. ഇവിടെ സമര്‍പ്പണം എന്നത് അന്ധമായ വൈകാരിക അടിമത്തമല്ല, മറിച്ച് വിവേകപൂര്‍ണ്ണമായ തത്ത്വാധിഷ്ടിത ജീവിത സമീപനമാണ്.
‘സാക്ഷീഭൂതേ സമേ സ്വച്ഛേ നിര്‍വികല്‌പേ ചിദാത്മനി,
നിരര്‍ത്ഥം പ്രതിബിംബന്തി ജഗന്തി മുകുരേയഥാ…’
ഒന്നിനോടും പറ്റിച്ചേരാതെ സാക്ഷീഭാവത്തില്‍ ദൃശ്യങ്ങളെ പ്രകാശിപ്പിക്കുന്ന, സര്‍വ്വത്ര തുല്യമായി നിറഞ്ഞുനില്‍ക്കുന്ന സ്വബോധത്തില്‍ പ്രപഞ്ചദര്‍ശ്ശനം സാദ്ധ്യമായി തുടങ്ങുന്നു.
സാധകന്‍ സാരൂപ്യ തലത്തില്‍ പദവാക്യാര്‍ത്ഥങ്ങള്‍ക്കപ്പുറം, സ്വയം അദ്ധ്യാത്മിക അന്ത:സത്തയിലേക്ക് പ്രവേശിക്കുന്നു. ഇത് വാക്കും പ്രാണനും ചേര്‍ന്നൊരുക്കുന്ന ഉദ്ഗീഥ തലമാണ്. ഉദ്ഗീഥമെന്നാല്‍ ഉള്ളുണര്‍ത്തുന്ന ചൈതന്യം തന്നെയാണ്. വാക്ക് അറിവും, അറിവ് വാക്കുമാണ്. ഏതൊന്നിന്റെയും ഉണ്മ സ്പഷ്ടമാകുന്നത് അറിവിന്റെ രൂപത്തിലാണ്. അറിവ് വാഗ് സ്വരൂപമാണ്. സര്‍വ്വ ചരാചരങ്ങളും അവയുടെ ഉണ്മ നിലനിര്‍ത്തുന്നത് വാഗീന്ദ്രം വഴിയാണ്. അറിവ് ശബ്ദസ്വരൂപമാണ്. ശബ്ദതന്മാത്രകള്‍ കൊണ്ടാണ് ജ്ഞാനേന്ദ്രിയം ഉണ്ടായിരിക്കുന്നത്. വാക്കുകളുടേയും സ്വരങ്ങളുടേയും മൈഥുന ഗീതം ചൈതന്യം തന്നെയാണ്.
ഇവിടെ സാധകന്‍ സായൂജ്യ തലത്തില്‍ ആദ്യാക്ഷര സ്‌ഫോടമായ ഓം കാരത്തെ തൊട്ടറിയുന്നു. ഈ കാണുന്ന പ്രപഞ്ചത്തിനാധാരമായ അക്ഷരബ്രഹ്‌മം തന്നില്‍ തന്നെയാണ്. താന്‍ തന്നെയാണ് എന്ന അനന്യതലത്തെ അറിയുന്നു.
ഇങ്ങനെ ഭക്തിയോഗത്തില്‍ സമര്‍പ്പണത്തിലൂടെ, നിവൃത്തി ജീവിതത്തിലൂടെ ആനന്ദ തലത്തില്‍ വര്‍ത്തിക്കുന്നതാണ് സര്‍വ്വാഭീഷ്ട സിദ്ധി എന്ന ഫലശ്രുതിയിലൂടെ അര്‍ത്ഥമാക്കുന്നത്. സര്‍വ്വാഭീഷ്ടങ്ങളും പ്രവര്‍ത്തിച്ച് നേടുന്ന സന്തോഷം പരിമിതം. സര്‍വ്വാഭീഷ്ടങ്ങളില്‍ നിന്നും നിവൃത്തിക്കുമ്പോള്‍ സംഭവിക്കുന്ന ആനന്ദം അപരിമിതം.അതായത് സകല ആഗ്രഹങ്ങളില്‍ നിന്നും നിവൃത്തിച്ച് സ്വയം ആത്മാരാമനാകുക. നിവൃത്തി നിരതന്മാരായി ജീവിച്ച് അനന്യഭാവത്തിലെത്തി ആനന്ദലബ്ധിയടയുക.
അനന്യ ഭാവത്തെ പ്രകടിപ്പിക്കുന്ന
ധ്യാന ശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു:
മഹ്യംതുഭ്യമനന്തായ തുഭ്യം മഹ്യം ശിവാത്മനേ,
നമോ ദേവാധി ദേവായ പരായ പരമാത്മനേ…
ഞാനായ അങ്ങേക്കായിക്കൊണ്ട് നമസ്‌ക്കാരം. ആദ്യന്തരഹിതനായ അങ്ങായ എനിക്കായിക്കൊണ്ട് നമസ്‌ക്കാരം.
മംഗള സ്വരൂപനും ദേവന്മാരുടെ ദേവനുമായ അങ്ങക്ക് നമസ്‌ക്കാരം. പരമകാരണനും പരമാത്മാവുമായ അങ്ങേക്ക് നമസ്‌ക്കാരം. എന്റെയുള്ളില്‍ ആനന്ദരൂപനായി താന്‍ തന്നില്‍ തന്നെ നിലകൊണ്ട്
താന്‍ സ്വയം പ്രകാശിച്ച് താന്‍ തന്നെയായി വിളങ്ങുന്ന സത്യത്തിന്ന് നമസ്‌ക്കാരം…
ഭക്തി യോഗത്തിന്റെ ഒരു പരിച്ഛേദം വളരെ ലളിതമായി ഇങ്ങനെ പറയുന്നു.
ജനിച്ച നാള്‍ തൊട്ടിതുവരേയ്‌ക്കും,
സഹിച്ചു ഞാന്‍ ക്ലേശമനേകമട്ടില്‍
ക്ലേശങ്ങള്‍ മൂലം ക്ഷതമായഹംകൃതി
ആത്മീയഭാവം അതിനാലുണര്‍ന്നു.
ജീവിതക്ലേശങ്ങള്‍ അനേകം സഹിച്ച് സഹിച്ച്, ‘ഞാന്‍ എന്റെ എനിക്ക്’ എന്ന മട്ടിലുള്ള അഹംകാരം ശമിച്ചു.
എന്നിലെ ആത്മീയതലം ഉണര്‍ന്നു.
‘പഴിച്ചീടില്ല ഇനി ഒന്നിനേയും,
ഫലം വരുത്തുന്നത് കര്‍മ്മമല്ലോ..
സനാതനം ധര്‍മ്മമറിഞ്ഞ മൂലം
നിരാശയെന്നൊന്നതുമില്ലയുള്ളില്‍.’
ഇനി ഒന്നിനേയും കുറ്റം പറയില്ല. ഫലമുണ്ടാകുന്നത് കര്‍മ്മം നിമിത്തം.
സനാതന ധര്‍മ്മമറിഞ്ഞത് മൂലം ഫലേച്ഛ ഉപേക്ഷിക്കയാല്‍,
ദ്വൈത നിവൃത്തി കൈവന്നു.
നിരാശയെല്ലാം വിട്ടൊഴിഞ്ഞു. ജീവിതത്തിന്റെ ആഴത്തില്‍ ഒളിഞ്ഞിരിക്കുന്ന സത്യത്തിന്റെ അപരോക്ഷദര്‍ശനം ഇപ്പോള്‍ ഇതാ ഇവിടെ തന്നെ സംഭവിച്ചിരിക്കുന്നു.
അതായത് കര്‍മ്മങ്ങളില്‍ നിന്ന് നിവൃത്തിച്ച്, ഇപ്പോള്‍ ആശയും ഇല്ല, നിരാശയും ഇല്ല. ആനന്ദം മാത്രം.
ഇതു തന്നെ സര്‍വ്വാഭീഷ്ടസിദ്ധി.
















