കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഉടമയ്‌ക്ക് ഗുരുതര പരുക്ക്. പാണ്ടഞ്ചി റ ഓട്ടുകാട്ടു സാബു (57) വിനാണ് ഗുരുതരമായി പരിക്കേറ്റത്. സാബു തനിച്ചായിരുന്നു കാറിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചാണ് സാബുവിനെ പുറത്തെടുത്തത്. തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. വാകത്താനം പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ തോമസ് ജോസഫ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് മുരളി തുടങ്ങിയവരും അഗ്നി ശമനസേനാംഗങ്ങളും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മാവേലിക്കര കണ്ടിയൂർ അമ്പലമുക്കിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചിരുന്നു. മാവേലിക്കര ഗവ.ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്മ പിണറ്റുംകാട്ടിൽ കൃഷ്ണ പ്രകാശാണ് (കണ്ണൻ -35) മരിച്ചത്. വാടകയ്‌ക്ക് താമസിക്കുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി എന്ന വീടിന്റെ ഗേറ്റിനു സമീപം അർധരാത്രി 12.15 നാണ് കാറിന് തീപിടിച്ചത്.
















