മലപ്പുറം: മുണ്ടുപറമ്പില്‍ മൈത്രി നഗറിലെ ഒരു വീട്ടിലെ നാലു പേര് മരിച്ച സംഭവത്തിന് പിന്നില്‍ മക്കളുടെ ജനിതക രോഗത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ മേലേക്കാട്ടില്‍പറമ്പ് സബീഷ്(37), ഭാര്യ ഷീന(35), മക്കളായ ഹരിഗോവിന്ദ്(ആറ്), ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മൂത്തമകനായ ഹരിഗോവിന്ദിന് ജനിതക രോഗം സ്ഥിരീകരിച്ചിരുന്നു. ഇളയ കുട്ടിയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു ദമ്പതികളെന്നാണ് സൂചന. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് നാല് പേരുടെയും മരണവാര്‍ത്ത എത്തുന്നത്. ഷീനയെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന മുണ്ടുപറമ്പ് മൈത്രീ നഗറിലെ വാടക വീട്ടിലെത്തിയ പോലീസാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ട് മുറികളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവര്‍ധന്‍.
ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലുമാണ് കണ്ടെത്തിയത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. അന്വേഷണം ആരംഭിച്ചതായി മലപ്പുറം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: