പൂച്ചാക്കല്‍: മഴക്ക് അല്പം ശമനം കിട്ടിയെങ്കിലും ദുരിതം തീരാതെ പാണാവള്ളി പൊയ്ക്കാട്ട് ഗിരിജന്‍ കോളനിയിലെ ഗോത്രവര്‍ഗക്കാര്‍ പ്രതിസന്ധിയിലാവുകയാണ്. റോഡ് നിരപ്പില്‍ നിന്ന് ഒരു മീറ്ററോളം താഴെയാണ് കോളനി. ഒറ്റമഴക്ക് തന്നെ കോളനിയിലെ വീടുകളും ഇടവഴികളും വെള്ളക്കെട്ടാകും. കഴിഞ്ഞ രണ്ടു ദിവസത്തെ തോരാമഴയില്‍ കോളനി അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. പമ്പ് സെറ്റ് ഉപയോഗിച്ച് മണിക്കൂറുകളോളം വെള്ളം പമ്പ് ചെയ്ത് മാറ്റിയാണ് വെള്ളക്കെട്ടില്‍ നിന്ന് ആശ്വാസം ലഭിച്ചത്.
34 ഉള്ളാട സമുദായത്തിലെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. പച്ചമരുന്നുകടകളിലേക്കും ആയുര്‍വ്വേദ ആശുപത്രികളിലേക്കും പച്ചമരുന്നു ചെടികള്‍ സംഭരിച്ച് നല്‍കിയാണ് പ്രധാനമായും ഉപജീവനം നടത്തുന്നത്. മഴ തുടങ്ങിയാല്‍ ആദ്യം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത് കോളനി നിവാസികളാണ്. പ്രായഭേദമന്യേ ആണ്ടില്‍ ആറു മാസക്കാലം സ്ക്കൂളില്‍ പോകുന്നത് ഞങ്ങളാണെന്ന് കോളനിക്കാര്‍ തമാശ രൂപേണ പറയുമെങ്കിലും, കേള്‍ക്കുമ്പോള്‍ മനസില്‍ നൊമ്പരമാകും. മഴക്കാലം ഗിരിജന്‍ കോളനി കഷ്ടപ്പാടിന്റെ കാലമാണ്. അഞ്ചു പതിറ്റാണ്ടിലേറയായി മഴക്കാലം , വെള്ളക്കെട്ടിന്റെ ദുരിതത്തിലാണ് ഇവരുടെ ജീവിതം.
ഇതിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് കോളനി ആദിവാസി ഊരുകൂട്ടം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. എത്രയും വേഗം അടിയന്തിര സഹായവും വെള്ളക്കെട്ടിന് ശാശ്വത പരിഹാരവും ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രവര്‍ഗ മഹാസഖ്യം പ്രസിഡന്റ് കെ.വി.എസ്. കൊല്ലാപറമ്പന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: