മാനനഷ്ടക്കേസിന്റെ പേരില്‍ ‘മറുനാടന്‍ മലയാളി’ എന്ന മാധ്യമസ്ഥാപനത്തെയും, അതിന്റെ ഉടമയായ ഷാജന്‍ സ്‌കറിയ എന്ന മാധ്യമ പ്രവര്‍ത്തകനെയും വേട്ടയാടുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍, വെല്ലുവിളിക്കുന്നത് മാധ്യമ ലോകത്തെയാണ്. സ്ഥാപനത്തിന്റെ ഓഫീസുകള്‍ കയ്യേറി കമ്പ്യൂട്ടറുകളും മറ്റും കടത്തിക്കൊണ്ടുപോവുകയും, ജീവനക്കാരുടെ വീടുകളില്‍ കയറി കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും വരെ പിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ് പോലീസ്. ഈ മാധ്യമസ്ഥാപനത്തെ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന പരസ്യപ്രഖ്യാപനമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത്തരം കടുംകൈകള്‍. ഉടമയ്‌ക്കെതിരായ മാനനഷ്ടക്കേസിന്റെ പേരില്‍ സ്ഥാപനത്തിന്റെ കഴുത്ത് ഞെരിച്ചുകൊല്ലുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പോലീസ് വ്യക്തമാക്കണം. മാനനഷ്ടക്കേസിന്റെ പേരില്‍ മാധ്യമസ്ഥാപനങ്ങള്‍ പൂട്ടുന്നതും, മാധ്യമപ്രവര്‍ത്തകരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതും രാജ്യത്തൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം അഴിഞ്ഞാടുന്ന ഉത്തരകൊറിയയിലും ചൈനയിലുമൊക്കെ നടപ്പുള്ള മാധ്യമസ്വാതന്ത്ര്യ നിഷേധമാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ അരങ്ങേറുന്നത്. അത് തിരിച്ചറിയാന്‍ വൈകുന്നത് വലിയ ആപത്തുകള്‍ ക്ഷണിച്ചുവരുത്തും. ഷാജന്‍ സ്‌കറിയ അനേകം ഇരകളില്‍ ഒരാള്‍ മാത്രം.
വസ്തുതകള്‍ക്ക് വിരുദ്ധവും, ആര്‍ക്കെങ്കിലും അപകീര്‍ത്തിയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതാണല്ലോ മാനനഷ്ടത്തിന് ഇടയാക്കുന്നത്. പരാതിക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുകയും, ബന്ധപ്പെട്ട മാധ്യമം തെറ്റുതിരുത്തുകയും മാപ്പു പറയുകയുമൊക്കെ ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം. അപൂര്‍വം അവസരങ്ങളില്‍ കോടതിവിധിയനുസരിച്ച് പിഴയൊടുക്കേണ്ടിയും വരാറുണ്ട്. തെറ്റായ വാര്‍ത്തകളുടെ കാര്യത്തില്‍ മറുനാടന്‍ മലയാളിക്കെതിരെയും ഇത്തരം നടപടികളെടുക്കാവുന്നതാണ്. ഷാജന്‍ സ്‌കറിയ തന്നെ ചില വാര്‍ത്തകളുടെ പേരില്‍ ഖേദം പ്രകടിപ്പിക്കുകയും, തിരുത്തുകയുമൊക്കെ ചെയ്തിട്ടുണ്ടല്ലോ. മാനനഷ്ടക്കേസിന്റെ പേരില്‍ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന രീതി നടപ്പാക്കിയാല്‍ ‘ദേശാഭിമാനി’ പത്രം എത്ര പ്രാവശ്യം അടച്ചുപൂട്ടേണ്ടിവരുമായിരുന്നു! ഈ പത്രത്തിന്റെ ഏതൊക്കെ പത്രാധിപന്മാരെ ജയിലിലടയ്‌ക്കേണ്ടിവരുമായിരുന്നു അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ. അപ്പോള്‍ അധികാരത്തിന്റെ ബലത്തില്‍ ഒരു മാധ്യമ സ്ഥാപനത്തിനും അതിന്റെ ഉടമയ്‌ക്കുമെതിരെ ഇരട്ടനീതി പ്രയോഗിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇത് കാട്ടുനീതിയാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്, സ്വതന്ത്ര സമൂഹത്തിന്റെ പ്രാണവായുവാണ് എന്നൊക്കെ അഭിപ്രായമുള്ളവര്‍ പിണറായി സര്‍ക്കാരിന്റെ മാധ്യമവേട്ടയെ അപലപിക്കുകയും, അതിനെതിരെ രംഗത്തുവരികയും വേണം. ഇത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ മാത്രം പ്രശ്നമല്ല, മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്.
മറുനാടന്‍ മലയാളിയോടും അതിന്റെ ഉടമയോടും വിയോജിക്കാനുള്ള അവകാശം ആര്‍ക്കും ഉണ്ടായിരിക്കെ, ഈ സ്ഥാപനം അടച്ചുപൂട്ടുന്നത് നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനമാണ്. ഇതാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. രാഷ്‌ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഈ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കാന്‍ മടിക്കുന്നവര്‍ ജനാധിപത്യതാല്‍പ്പര്യം സംരക്ഷിക്കുന്നവരല്ല. രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ക്കുപരിയായി മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാനുള്ള ബാധ്യത രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുണ്ട്. അതിന് മടിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മനസ്സിലാക്കണം. അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ല, പ്രഖ്യാപിതവും പ്രത്യക്ഷത്തിലുള്ളതുമായ അടിയന്തരാവസ്ഥയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ തന്ത്രപൂര്‍വം പിന്തുണച്ച പാര്‍ട്ടിയാണ് സിപിഎം. ഇന്ത്യയാണ് ഇന്ദിരയെന്ന് പ്രഖ്യാപിച്ച് പൗരാവകാശങ്ങള്‍ എടുത്തുമാറ്റുകയും മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത കോണ്‍ഗ്രസ്സും സിപിഎമ്മും ഇന്ന് ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് മാധ്യമങ്ങളെ വേട്ടയാടുന്ന ഭരണത്തെ കോണ്‍ഗ്രസ് തുറന്നെതിര്‍ക്കാത്തത്. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുന്നതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നവരാണ് ചില നേതാക്കളുടെ അഴിമതികള്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വളഞ്ഞിട്ടാക്രമിക്കുന്നത്. സിദ്ദിഖ് കാപ്പന്റെ രക്ഷയ്‌ക്കെത്തിയവര്‍ ഇവിടെ എടുക്കുന്ന നിലപാട് വിചിത്രമാണ്. ഇസ്ലാമിക മതതീവ്രവാദികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു ഇടതു എംഎല്‍എയുടെയും മറ്റും ഭീഷണിക്കനുസൃതമായി ഒരു മാധ്യമസ്ഥാപനത്തെ ഇല്ലായ്‌മ ചെയ്യുന്നത് എന്തു വിലകൊടുത്തും ചെറുത്തേ തീരൂ.
















