തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തില്‍ അനുവദിച്ചത് പോലെ വീടുകള്‍ക്ക് നാശനഷ്ടം നല്‍കും. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ 4 ലക്ഷം രൂപ നല്‍കും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിര്‍ന്ന വ്യക്തികള്‍ക്ക് 100 രൂപ വീതവും 33 കുട്ടികള്‍ക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നല്‍കും.
റോഡുകള്‍, കെട്ടിടങ്ങള്‍, വീടുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, വൈദ്യുതി പോസ്റ്റുകള്‍, കൃഷി, മൃഗസംരക്ഷണം, കുടിവെള്ള സ്രോതസുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.
തൊഴില്‍ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയില്‍ ദുരന്തബാധിതര്‍ക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മറ്റും അടിയന്തര ധനസഹായം നല്‍കുന്നതിനും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് 20 ലക്ഷം രൂപ അഡ്വാന്‍സ് ആയി അനുവദിക്കും.
മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍-
താലൂക്കുതല അദാലത്തില്‍ മാറ്റിവെക്കപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥ യോഗങ്ങള്‍
താലൂക്കുതല അദാലത്തില്‍ ലഭിച്ചതും, ജില്ലാ തലത്തില്‍ തീര്‍പ്പാക്കുന്നതിനായി മാറ്റി വെച്ചതുമായ പരാതികള്‍ പരിഹരിക്കുന്നതിന്
മന്ത്രിമാര്‍ പങ്കെടുത്ത് ജില്ലകളില്‍ ഉദ്യോഗസ്ഥ യോഗങ്ങള്‍ ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളിലെ യോഗം ജൂലൈ 10നും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജൂലൈ 13നും വയനാട്, കാസര്‍ഗോഡ്, ആലപ്പുഴ ജൂലൈ 24നും നടക്കും. പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കും.
കേരള സ്വാതന്ത്ര്യ സമര സേനാനി പെന്ഷന് വര്‍ധിപ്പിച്ചു
കേരള സ്വാതന്ത്ര്യ സമര സേനാനി പെന്ഷന് വര്‍ധിപ്പിച്ചു. 11,000 രൂപയില്‍ നിന്ന് 14,080 രൂപയായാണ് വര്‍ധിപ്പിച്ചത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും. സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് 2019 പെന്ഷന് പരിഷ്ക്കരണ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ക്ഷാമാശ്വാസവും ഇവര്‍ക്ക് അനുവദിക്കും.
ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍
പത്തനംതിട്ട ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടറായി റ്റി. ഹരികൃഷ്ണനെ നിയമിക്കാന്‍ തീരുമാനിച്ചു.
തസ്തിക
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ 6 അസിസ്റ്റന്റ് രജിസ്ട്രാര്‍ തസ്തികയും ഒരു ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയും ഒരു വര്‍ഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ സൃഷ്ടിക്കും.
നിയമനം
ഐസിഫോസ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍) ഡയറക്ടറായി ഡോ. ടി. ടി. സുനിലിനെ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കും. നിലവില്‍ ആറ്റിങ്ങലില്‍ ഐ എച്ച് ആര് ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കോളേജിലെ പ്രൊഫസറാണ് അദ്ദേഹം.
അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
സംസ്ഥാനത്ത് അനുവദിച്ച 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധിയും ഇവിടെ താല്‍ക്കാലികമായി സൃഷ്ടിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയുടെ കാലാവധിയും 31.03.2026 വരെ ദീര്‍ഘിപ്പിച്ച് നല്‍കും. 01.04.2023 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണിത്. അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി കേന്ദ്ര ഗവണ്മെന്റ് മൂന്ന് വര്‍ഷത്തേക്ക് ദീര്ഘിപ്പിച്ച സാഹചര്യത്തിലാണിത്.
ഡോ. അജയകുമാര്‍ കിഫ്ബി സ്വതന്ത്ര അംഗം
മുന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡോ. അജയകുമാറിനെ കിഫ്ബിയിലെ സ്വതന്ത്ര അംഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: