തിരുവനന്തപുരം: സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെല്ലാം മെയ് 25ന് പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഡിഡി, ആര്‍ഡിഡി, എഡി തുടങ്ങിയവര്‍ ഇത് വിലയിരുത്തുകയും ഡിജിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത പൊതു വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. പിടിഎയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികള്‍ 30ന് മുന്‍പ് പൂര്‍ത്തീകരിക്കണം. ബസുകള്‍ അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലഭ്യമല്ല. ഇക്കാര്യത്തില്‍ സ്കൂള്‍ പിടിഎയുടെയും അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പരിഹാരം കാണണം. ജൂണ്‍ 5 ന് ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് എന്ന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടത്തും.
ഒരു സ്കൂളിലും അധ്യാപകര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂള്‍ കെട്ടിടങ്ങളും വസ്തുക്കളും ക്യാമ്പസും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പാടില്ല. സ്കൂള്‍ കുട്ടികളെ മറ്റ് പരിപാടികളില്‍ പങ്കെടിപ്പിക്കുവാന്‍ പാടില്ല. ഇക്കാര്യം കര്‍ശനമായി പാലിക്കണം. പ്രവൃത്തി ദിവസങ്ങളില്‍ സ്കൂള്‍ ഓഫീസുകള്‍ 5 മണി വരെ പ്രവര്‍ത്തിക്കണം. ജൂണ്‍ 6 നകം സ്കൂള്‍ തല വാര്‍ഷിക പ്ലാന്‍ തയ്യാറാക്കണം. കലാമേളകള്‍, കായികമേളകള്‍, ശാസ്ത്രമേളകള്‍ എന്നിവ മുന്‍കൂട്ടി തന്നെ തീരുമാനിക്കണം.
പുസ്തക വിതരണത്തിലെ വീഴ്ചകള്‍ പരിഹരിക്കണം. പുതിയ അധ്യയനവര്‍ഷം പ്രഭാത ഭക്ഷണം കൂടുതല്‍ സ്കൂളുകളില്‍ നടപ്പില്‍ വരുത്തും. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ വീഴ്ച കൂടാതെ കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: