തൃശൂർ : മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സൈസ് ഇൻസ്പെക്ടർ ഡി. വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി. എസ് സജി, പി. എ ഹരിദാസ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.
സംഭവത്തിൽ രണ്ട് സിവിൽ എക്സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനുമയക്കും. പി. ഇ അനീസ് മുഹമ്മദ്, കെ. ശരത്, എൻ. കെ സിജ എന്നിവരെയാണ് പരിശീലനത്തിന് അയക്കുന്നത്. സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.
















