തൃശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ അറിവോടെ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കരാര്‍ നല്‍കിയതെന്നും മുന്‍ എംഎല്‍എ അനില്‍ അക്കരെ. തൃശൂര്‍ ഡിസിസിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ലൈഫ് മിഷന് അഴിമതിയുമായി തനിക്ക് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതം. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ടും അനില്‍ അക്കര പുറത്തുവിട്ടിട്ടുണ്ട്. ലൈഫ് മിഷന് സിഇഒ യു.വി. ജോസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്.
യുഎഇ കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. യു.വി. ജോസിന്റെ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫോറിന് കോണ്ട്രിബൂഷന് റെഗുലേഷന് ആക്ട് (എഫ്സിആര്‍എ) നിയമം ലംഘിച്ചാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു.
വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള റവന്യൂ ഭൂമിയില്‍ വിദേശ ഏജന്‍സി നേരിട്ടു കെട്ടിടം പണിയുന്നതിനു അനുമതി നല്കുകയാണു മുഖ്യമന്ത്രി ചെയ്തത്. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അധികാരമില്ലെന്നും അനില്‍ അക്കരെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: