Categories: Kerala

ദേശീയപാതയിലെ കുഴി അടയക്കല്‍ കൃത്യതോടെയല്ല; കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടര്‍

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കരാര്‍ കമ്പനിയില്‍ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിര്‍മാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ദേശീയപാതയിലെ കുഴി അടയക്കലുകള്‍ കൃത്യതോടെയല്ല. കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍. റോഡിലെ കുഴിയടയ്‌ക്കല്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ കളക്ടര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രികന്‍ മരണമടഞ്ഞതോടെ സംഭവത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് സര്‍ക്കാര്‍ അഭിഭാഷകരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. താത്കാലിക സംവിധാനമെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ കുഴിയടയ്‌ക്കാന്‍ ടാര്‍ പായ്‌ക്കറ്റുകളിലായി കൊണ്ടുവന്ന് സ്ഥാപിച്ചിരുന്നു.  

കരാറുകാര്‍ ആരുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമെത്തി കോള്‍ഡ് മിക്‌സ് ഉപയോഗിച്ച് കുഴികള്‍ മൂടുകയായിരുന്നു. എന്നാല്‍ ഈ കുഴി അടയ്‌ക്കല്‍ പരിഹാരമല്ല. ഇത്തരത്തില്‍ കോള്‍ഡ് മിക്‌സ് മാത്രം ഉപയോഗിച്ചാല്‍ കുഴി മൂടാന്‍ സാധിക്കില്ല. റോഡ് റോളര്‍ ഉപയോഗിച്ച് ടാറിങ് പൂര്‍ത്തിയാക്കിയെങ്കിലേ റോഡ് ഗതാഗതത്തിനായി ഉപയോഗിക്കാന്‍ സാധിക്കൂവെന്നും കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

കൂടാതെ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കരാര്‍ കമ്പനിയില്‍ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിര്‍മാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ ചൊവ്വാഴ്ചയിട്ട ടാര്‍ ഇളകി തുടങ്ങിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Recent Posts