ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച മേഖലാതല സമ്മേളനങ്ങളില്‍ രണ്ടാമത്തേത് ബംഗളൂരുവില്‍ ആരംഭിച്ചു. പോഷകാഹാരക്കുറവ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനും വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ഇടപെടലുകളെക്കുറിച്ചുമുള്ള വിവിധ പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും സമ്മേളനത്തില്‍ ചര്‍ച്ച നടക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പാക്കുന്നതും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതുമായ സുപ്രധാന പദ്ധതികള്‍ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണു മേഖലാതല സമ്മേളനങ്ങള്‍ നടത്തുന്നത്. ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ & നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ പ്രതിനിധികളാണ് ബംഗളൂരുവിലെ മേഖലാതലസമ്മേളനത്തിലുള്ളത്.
വടക്കന്‍ മേഖലയിലെ സാംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സമ്മേളനം ഈ മാസം രണ്ടാം തീയതി ചണ്ടീഗഡ്ഡില്‍ നടന്നു. ഗുവാഹത്തിയില്‍ ഈ മാസം പത്തിനും, മുംബയില്‍ 12നും, ഭുവനേശ്വറില്‍ 13നും മേഖലാ സമ്മേളനങ്ങള്‍ നടക്കും. സ്ത്രീകളും കുട്ടികളുമാണ് രാജ്യത്തെ ജനസംഖ്യയുടെ 67.7%. ഇവരുടെ ശാക്തീകരണവും സംരക്ഷണവും സുരക്ഷിത അന്തരീക്ഷവും ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സുസ്ഥിരവും നിഷ്പക്ഷവുമായ വികസനത്തിലും സാമൂഹ്യസാമ്പത്തിക മാറ്റങ്ങളിലും നിര്‍ണായകമാണ്.
സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുക, ലിംഗനീതി ഉറപ്പാക്കുക, ശിശുകേന്ദ്രീകൃത നിയമനിര്‍മ്മാണങ്ങളും നയങ്ങളും പരിപാടികളും ഒരുക്കുന്നതിന് മന്ത്രിതലമേഖലാതല ഏകോപനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ വനിതാ ശിശു വികസന മന്ത്രാലയം ലക്ഷ്യമിടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാപ്യമാകുന്നതും വിശ്വസനീയവും വിവേചനരഹിതവും അക്രമങ്ങളില്‍ നിന്നു മുക്തവുമായ അന്തരീക്ഷം ഒരുക്കുക എന്നതും മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്. ഈ ദിശയിലുള്ള മന്ത്രാലയത്തിന്റെ പദ്ധതികള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കും.
മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ക്കായി മിഷന്‍മോഡില്‍ നടപ്പാക്കാന്‍ മന്ത്രാലയത്തിന്റെ 3 സുപ്രധാന പദ്ധതികളായ മിഷന് പോഷണ്‍ 2.0, മിഷന് ശക്തി, മിഷന് വാത്സല്യ എന്നിവയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 202122 മുതല്‍ 202526 വരെയുള്ള 15ാം ധനകാര്യ കമ്മീഷന് കാലയളവില്‍ 3 ദൗത്യവും നടപ്പിലാക്കും. സംയോജിത പോഷകാഹാര പിന്തുണ പരിപാടിയാണ് മിഷന് പോഷണ്‍ 2.0. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കു പോഷകാഹാരക്കുറവിനാലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാനാണു പദ്ധതി ലക്ഷ്യമിടുന്നത്.
പോഷകാഹാരക്കുറവു പരിഹരിക്കാനും ആരോഗ്യം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കാനും ഉതകുന്ന ഒരാവാസവ്യവസ്ഥ സൃഷ്ടിക്കാനും പദ്ധതി ശ്രമിക്കുന്നു. പോഷകാഹാരപിന്തുണ പദ്ധതിക്കു കീഴില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും വിതരണവും പോഷണ്‍ 2.0 മെച്ചപ്പെടുത്തും. അങ്കണവാടി സേവനങ്ങള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി, പോഷണ്‍ അഭിയാന് എന്നിങ്ങനെ 3 പ്രധാന പദ്ധതികള്‍ പോഷണ്‍ 2.0ന്റെ പരിധിയില്‍ കൊണ്ടുവരും.
സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന പ്രതിസന്ധികള്‍ തരണംചെയ്യുന്നതിനായാണ് മിഷന് ശക്തി ഊന്നല്‍ നല്‍കുന്നത്. പരിചരണം, സുരക്ഷ, സംരക്ഷണം, പുനരധിവാസം, ശാക്തീകരണം എന്നിവയിലൂടെ സ്ത്രീകള്‍ക്ക് ഏകീകൃത പൗരകേന്ദ്രീകൃത പിന്തുണയാണ് മിഷന് ശക്തി വിഭാവനം ചെയ്യുന്നത്. മിഷന് ശക്തിക്ക് ‘സമ്പല്‍’, ‘സാമര്‍ഥ്യ’ എന്നീ രണ്ട് ഉപപദ്ധതികളുണ്ട്. ‘സമ്പല്‍’ സ്ത്രീകളുടെ സുരക്ഷയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ളതാണ്. ‘സാമര്‍ഥ്യ’ സ്ത്രീശാക്തീകരണവും ലക്ഷ്യമിടുന്നു.
മിഷന് വാത്സല്യ ലക്ഷ്യമിടുന്നത് രാജ്യത്തെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ബാല്യം ഉറപ്പാക്കുക എന്നതാണ്. കുട്ടികളുടെ വികസനത്തിന് സംവേദനക്ഷമവും സഹായകവും സമന്വയിപ്പിക്കപ്പെട്ടതുമായ ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുക; ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളെ/ കേന്ദ്ര ഭരണ പ്രദേശങ്ങളെ സഹായിക്കുക; എസ്ഡിജി ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയും ദൗത്യത്തിന്റെ ലക്ഷ്യങ്ങളാണ്. നിയമാനുസൃത സ്ഥാപനങ്ങള്‍; സേവന വിതരണ സംവിധാനങ്ങള്‍; വ്യവസ്ഥാപിത പരിചരണം/സേവനങ്ങള്‍; സ്ഥാപനേതര സമൂഹാധിഷ്ഠിത പരിചരണം; പരിശീലനവും നൈപുണ്യവര്‍ധനയും തുടങ്ങിയവ മിഷന് വാത്സല്യയുടെ ഘടകങ്ങളാണ്. കേന്ദ്രാവിഷ്കൃതമായ ഈ സുപ്രധാന പദ്ധതികളുടെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായാണു വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: