കൊച്ചി: മുഖ്യമന്ത്രിയുടെ നിലപാടിനപ്പുറം സിപിഎമ്മില്ലെന്ന സൂചന നല്കി വികസനരേഖ. സിപിഎമ്മിന്റെ വിദ്യാഭ്യാസ സമീപനത്തില്‍ അടിമുടി മാറ്റംവരുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖ. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപവും വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതിയും ഇനി പാര്‍ട്ടി നിലപാടാകും.
പ്രീ ഡിഗ്രി ബോര്‍ഡിനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദേശ സര്‍വകലാശാലകള്‍ക്കുമെതിരെ സമരം നയിച്ച പാര്‍ട്ടിയാണ് സിപിഎം. പ്രീ ഡിഗ്രി ബോര്‍ഡിനെ ആദ്യം എതിര്‍ത്ത സിപിഎം പിന്നീട് അംഗീകരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് പിണറായിയുടെ വികസനരേഖ. അതേസമയം രേഖ പാര്‍ട്ടി പരിപാടിക്ക് അനുസരിച്ച് തന്നെയാണെന്നാണ് ഇന്നലെ കോടിയേരി വാദിച്ചത്.
എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഉക്രൈനിലേക്ക് കുട്ടികള്‍ പഠിക്കാന്‍ പോകാനുള്ള കാരണം വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണമാണെന്ന് വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മേല്‍ ഒരു നിയന്ത്രണവുമില്ല. മോദി സര്‍ക്കാര്‍ അളവില്ലാതെ ഫീസീടാക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നു, ലക്ഷ്യം സ്വകാര്യവത്കരണം മാത്രം. വിദ്യാഭ്യാസകച്ചവടസ്ഥാപനങ്ങളായ ‘എഡ്യുഷോപ്പു’കള്‍ നിര്‍ത്തുക. സര്‍ക്കാര്‍ രംഗത്ത് കൂടുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങുക എന്നിങ്ങനെയാണ് യെച്ചൂരിയുടെ ട്വീറ്റ്.
സിഐടിയുവിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. സിഐടിയുവിന്റെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണം. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അതെല്ലാം ആവര്‍ത്തിക്കുകയാണ്, ഇത് തിരുത്തണം. കാലത്തിനൊത്ത് മാറാന്‍ തൊഴിലാളി സംഘടന തയ്യാറായിട്ടില്ല. എന്നാല്‍ ഡിവൈഎഫ്‌ഐ കുറെ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സിഐടിയുവിനെതിരെ പരാതികള്‍ വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യം മുഴുവന്‍ സ്വകാര്യ മേഖലയക്ക് കൈമാറുമെന്നാണ് നയരേഖയില്‍ പറയുന്നത്. വ്യവസായ മേഖലയില്‍ സ്വകാര്യ പങ്കാളിത്തമാണ് പിണറായി ആഗ്രഹിക്കുന്നത്. തൊഴിലാളികളെ കൈവിട്ട് പിണറായി സര്‍ക്കാര്‍ മുതലാളിത്തത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതിന്റെ സൂചനയാണിത്. കേരളത്തിലെ സിപിഎം ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് സമ്മേളനത്തില്‍ വികസന രേഖ അവതരിപ്പിക്കുന്നത്. 1956ലെ സമ്മേളനത്തിലാണ് ആദ്യം അവതരിപ്പിച്ചത്.
















