ഡോ.സി.ഐ. ഐസക്
(ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമാണ് ലേഖകന്‍)
ചേരമാന്‍ ജുമാ മസ്ജിദിന്റെ പേരില്‍ പ്രത്യേക തപാല്‍ സ്റ്റാമ്പ് ഇറക്കിയതിന് പിന്നില്‍ ഒരു നുണക്കഥയെ ചരിത്രമാക്കിത്തീര്‍ക്കാനുള്ള ആസൂത്രിത നീക്കമുണ്ട്. ഇതിനകം വിവാദത്തിലായ മുസിരിസ് പൈതൃക പദ്ധതിക്കായിട്ടാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധിക്കണം. മുസിരിസ് മുദ്രയും ചേരമാന്‍ പള്ളിയുടെ ചിത്രവും ആലേഖനം ചെയ്ത തപാല്‍കവറും സ്റ്റാമ്പും ഇറക്കുന്നതുകൊണ്ട് ഒരു കെട്ടുകഥയ്ക്ക് സത്യത്തിന്റെ പരിവേഷം നല്കാനാകുമെന്നത് ചിലരുടെ വ്യാമോഹമാണെന്ന് പറയാതെ വയ്യ.
ആരാണീ ചേരമാന്‍ പെരുമാള്‍? ഒരു വ്യക്തിയുടെ നാമം ആയിരുന്നോ അതോ സാമൂതിരി പോലെ ഒരു രാജകീയ പദവി ആയിരുന്നോ? പൊതു വര്‍ഷം(പൊ.വ) 800 മുതല്‍ 1102 വരെ മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേര രാജവംശത്തിലെ രാജാക്കന്മാര് പൊതുവില്‍ അറിയപ്പെട്ടിരുന്നത് ചേരമാന്‍ പെരുമാള്‍ എന്നായിരുന്നു. ഇത്തരത്തില്‍ എട്ടു രാജാക്കന്മാര് ഇക്കാലയളവില്‍ ചേരമാന്‍ പെരുമാള്‍ എന്ന സ്ഥാനപ്പേരില്‍ കേരളം ഭരിച്ചിരുന്നു എന്ന് സാരം. അതായത് പെരുമാള്‍ എന്നതിന് രാജാവ്(സ്ഥാനപ്പേര്) എന്നാണ് ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥവും.
ഇനിയും ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്, രാജ്യത്തെ പതിനേഴായി വിഭജിച്ച് കൊടുത്ത ശേഷം പൊ.വ 355ല്‍ മക്കത്തേക്ക് കപ്പല്‍ കയറി എന്ന് പൊ.വ 1868 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കണ്ടെടുത്ത് പ്രസിദ്ധീകരിച്ച ‘കേരളോത്പത്തി’ എന്ന ഭാവനാപരമായ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഈ കഥയുടെ ചരിത്രാംശം തേടേണ്ടതുണ്ട്. (Herman Gundert, കേരളോത്പത്തി, 1868, SPCS കോട്ടയം 2014).
കേരളോത്പത്തി എന്ന ഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിലെങ്ങോ രചിക്കപ്പെട്ടതാവാനാണ് ഏറെ സാധ്യത (വില്ല്യം ലോഗന്, മലബാര്‍ മാന്വല്‍, മലയാളം, പുറം 239). കാരണം ഈ പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിന്റെ പ്രതിപാദനം പറങ്കികളും അതായത് പോര്‍ച്ചുഗീസുകാരും കുറുമ്പനാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ഈ ഗ്രന്ഥത്തിലാണ് ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നു പറയുന്നതും. ഈ പുസ്തകം കേവലം ഒരു കാല്‍പ്പനിക രചനയാണ്. ഇതിന് ചരിത്രവുമായി പുലബന്ധം പോലും ഇല്ല എന്നതാണ് വാസ്തവം. ചേരമാന്‍ പെരുമാളിന്റെ മതം മാറ്റം നടന്നത് പൊ.വ 355 ലാണ് എന്ന് പ്രസ്തുത പുസ്തകം രണ്ടാം അധ്യായത്തിന്റെ ഒന്‍പതാം ഖണ്ഡികയില്‍ പറയുന്നുണ്ട്. പിന്നെ പ്രസ്തുത ചേരമാന്‍ പെരുമാള്‍ കേരളത്തെ 17 ആയി വിഭാഗിച്ചു കൊടുത്തു എന്നും പറയുന്നു.
പക്ഷേ പ്രവാചകനായ മുഹമ്മദിന്റെ കാലം പൊ.വ 570-632 ആണ്. ഇവിടുത്തെ കാലനിര്‍ണയം ഒട്ടും തന്നെ യുക്തിസഹവുമല്ല. അതായത് ഇവിടെ കാലപ്പൊരുത്തം തീരെയില്ല എന്നു സാരം. പോരാത്തതിന് ചേരമാന്‍ പെരുമാളിന്റേത് എന്ന് പറയപ്പെടുന്ന അറേബ്യയിലെ സഫറിലെ ഹസ്രത്ത് മൗത്തിന്റെ കടലോര തീരത്തുള്ള ശവകുടീരം പൊ.വ 827-831 ലേതും ആണ്. ചുരുക്കത്തില്‍ ഒരു കഥയെ ചരിത്രമാക്കാനുള്ള പടപ്പുറപ്പാടാണ് ഇതെന്നതിന് ഒട്ടും സംശയം വേണ്ട. അല്ലാതെ ഇത് കേവലമായ നാവിന് പിഴ മാത്രം അല്ല. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങു കേരളത്തിലെ മേത്തല വില്ലേജിലെ റവന്യൂ രേഖകള്‍ പ്രകാരമുള്ള കൊടുങ്ങല്ലൂരെ മേത്തല കിഴക്കെ ജമാഅത്ത് പള്ളിയെ ചേരമാന്‍പള്ളി ആക്കാനുള്ള ശ്രമങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: