ഉഡുപ്പി: കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ കോളെജില്‍ സംഭവിച്ച ഹിജാബ് വിവാദം കെട്ടടങ്ങും മുന്‍പേ മറ്റൊരു കോളെജില്‍ കൂടി തര്‍ക്കം. കുന്ദാപുരയിലെ ഗവണ്മെന്റ് ജൂനിയര്‍ കോളെജിലാണ് ഏറ്റവുമൊടുവില്‍ ഹിജാബിനെച്ചൊല്ലി തര്‍ക്കമുണ്ടായത്.
അവിടെ ഹിജാബിനെതിരെ ഹിന്ദു വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ബുധനാഴ്ച ഏകദേശം 100ഓളം ഹിന്ദു വിദ്യാര്‍ത്ഥികളാണ് കാവി ഷാള്‍ കഴുത്തില്‍ ചുറ്റി കോളെജില്‍ എത്തിയത്. മുസ്ലിം പെണ്‍കുട്ടികള്‍ കോളെജില്‍ ഹിജാബ് ധരിച്ചെത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം.
ഈ കോളെജിലെ 27 മുസ്ലിം പെണ്‍കുട്ടികള്‍ കോളെജില്‍ ഹിജാബ് ധരിച്ചാണ് എത്തിയത്. ഇതിനെ ചില വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തു. എന്നാല്‍ പെണ്‍കുട്ടികള്‍ ഹിജാബ് മാറ്റാന്‍ വിസമ്മതിച്ചതോടെയാണ് ആണ്‍കുട്ടികള്‍ കാവി ഷാള്‍ ധരിച്ചത്.
സംഗതി വിവാദമായതോടെ കുന്ദാപൂര്‍ എംഎല്‍എ ഹലദി ശ്രീനിവാസ് ഷെട്ടി എത്തി. സ്കൂള്‍ മാനേജ്മെന്റുമായും മുസ്ലിം വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്തി. എന്നാല്‍ പരിഹാരമുണ്ടായില്ല. ഹിജാബ് ധരിച്ച് മാത്രമേ കോളെജില്‍ വരൂ എന്നതീരുമാനത്തില് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നു. ഇതോടെ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഉഡുപ്പിയിലെ പ്രീയൂണിവേഴ്സിറ്റി കോളെജില്‍ നടക്കുന്ന ഹിജാബ് വിവാദത്തെച്ചൊല്ലി ഒരു വിഭാഗം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: