ന്യൂദല്‍ഹി : കരുത്തുറ്റ ഇന്ത്യയെയാണ് ലോകത്തിന് ആവശ്യം. ആത്മ നിര്‍ഭര്‍ ഭാരതിലൂടെ രാജ്യം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പ്രവര്‍ത്തകരുമായി ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സമ. ബന്ധിതമായി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനായതില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ അദ്ദേഹം അഭിനന്ദിച്ചു. ശക്തമായ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിനായി സ്വയം പര്യാപ്തമായ ആധുനിക ഇന്ത്യയെ നാം വാര്‍ത്തെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലൂടെ ലക്ഷ്യമിടുന്നതും ഇതാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എടുത്ത തീരുമാനങ്ങളാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വര്‍ധനവുണ്ടാവാനുള്ള പ്രധാന കാരണം.
പുതിയ ഇന്ത്യയിലേക്കുള്ള ചുവട് വയ്പാണ് ബജറ്റ്. ജിഡിപിയും കയറ്റുമതിയും ഇരട്ടിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ലോകം ഇന്ത്യയുടെ വളര്‍ച്ചയെ ഉറ്റുനോക്കുകയാണ്. ഏഴ് വര്‍ഷം മുമ്പ് ഇന്ത്യയുടെ ജിഡിപി ഒരു ലക്ഷത്തിപതിനായിരം കോടിയായിരുന്നു. എന്നാല്‍ ഇപ്പോഴത് രണ്ട് ലക്ഷത്തി മുപ്പതിനായിരം കോടിയാണ്. രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരവും 200 ബില്യണ്‍ ഡോളറില്‍ നിന്ന് 630 ബില്യണ്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ഇതിനെല്ലാം കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ നയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 9 കോടി കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ വീടുകള്‍ ലഭിച്ചു. അവസാന രണ്ട് വര്‍ഷത്തില്‍ അഞ്ച് കോടി വീടുകളില്‍ ജല്‍ ജീവന് പദ്ധതിയിലൂടെ വെള്ളമെത്തിക്കാന്‍ സാധിച്ചു. ഇത് രാജ്യത്തിന്റെ അതി ദാരിദ്ര്യത്തെയാണ് ഇല്ലാതാക്കിയത്. ഈ വര്‍ഷത്തെ ബജറ്റില്‍ 80 ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനായി 48,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഒപ്പം അതിര്‍ത്തി ഗ്രാമങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ വെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ജൈവ കൃഷിയിലൂടെ ഇന്ത്യയുടെ കാര്‍ഷിക മേഖലയിലും വികസനം വരുത്തും. ഇത് കൃഷി കൂടുതല്‍ ലാഭകരമാക്കും. കിസാന്‍ ഡ്രോണുകളും മറ്റ് യന്ത്രങ്ങളും കര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ പര്‍വ്വത മേഖലകള്‍ക്കായി പ്രഖ്യാപിച്ച പര്‍വത് മാല പദ്ധതി മേഖലയില്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതാണ്. അതിര്‍ത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗംഗാ നദീ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ക്ഷേമത്തിനായി വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗംഗാ തീരത്തെ കൃഷി രീതിയില്‍ മാറ്റം വരുന്നതോടെ ഗംഗ വിഷമുക്തമാകും.
ഹിമാലയന്‍ മേഖലയില്‍ സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും എത്തിക്കാനുള്ള പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. ഇത് മലയോര മേഖലകളിലേക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമാക്കും. വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പ്രതിരോധ സേനയ്ക്കും ഇത് ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ലേ ലഡാക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും. മലയോരങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് നിരവധി കഴിവുകളുണ്ട്. കായിക മേഖല മുതല്‍ പ്രതിരോധം വരെയുള്ള വിവിധ മേഖലകളില്‍ അവര്‍ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള പദ്ധതികളും ആരംഭിച്ചുകഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: