ലണ്ടന്‍: ക്രിസ്മസും പുതുവത്സരവും ചേര്‍ന്നുവരുന്ന ആഘോഷനാളുകളില്‍ പാര്‍ട്ടികള്‍ അനിയന്ത്രിതമായി തുടര്‍ന്നാല്‍ ബ്രിട്ടനില്‍ അടുത്ത വര്‍ഷം കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്ട്.
ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്ധര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പറയുന്നു. യുകെയില്‍ ഒമിക്രോണ്‍ വ്യാപനം പൊടുന്നനെ വര്‍ധിച്ച സാഹചര്യത്തില്‍ വീണ്ടും ആശങ്കകള്‍ ഉയരുകയാണ്. വെള്ളിയാഴ്ച ഒറ്റ ദിവസം 448 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1265 ആയി.
അടുത്ത വര്‍ഷം ജനുവരിയോടെ രോഗവ്യാപനം നിയന്ത്രണാതീതമാകും, ജനങ്ങള്‍ അലസത കാണിക്കരുതെന്നും ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോ. നിക്ക് ഡേവിസ് മുന്നറിയിപ്പ് നല്കുന്നു.
ഓരോ 2.4 ദിവസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന സ്ഥിതിവിശേഷമാണുള്ളത്.
അതേസമയം ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം വീണ്ടും അണുബാധ ഉണ്ടാക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പേപ്പര്‍ ഇതുവരെ അവലോകനം ചെയ്തിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതോടെ 2021 അവസാനിക്കുന്നതോടെ ഡെല്‍റ്റ ബാധിച്ചവരേക്കാള്‍ കൂടുതല്‍ പേരെ ബാധിക്കുന്ന വൈറസ് വകഭേദമായി യുകെയില്‍ ഒമിക്രോണ്‍ മാറും. വര്‍ക്ക് അറ്റ് ഹോം പോലുള്ള നടപടികള്‍ എടുത്താല്‍ ഒമിക്രോണിനെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. റോസന്ന ബര്‍നാഡ് പറഞ്ഞു. കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രോഗത്തെ നിയന്ത്രിക്കാന്‍ കഴിയൂ എന്നതാണ് ദുഖകരം. മാസ്ക് ധരിക്കല്‍, സമൂഹ്യാകലം പാലിക്കല്‍, ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കല്‍ എന്നിവ പ്രധാനമാണ്. പക്ഷെ അതുമാത്രം പോരാതെ വന്നേക്കുമെന്ന് അവര്‍ പറഞ്ഞു.
ഈ പഠനം ഓണ്‍ലൈനില്‍ പ്രകാശിപ്പിച്ചെങ്കിലും മറ്റ് ശാസ്ത്രജ്ഞര്‍ ഇത് പുനരവലോകനം ചെയ്യാത്തതിനാല്‍ ഇതിന്റെ ആധികാരികത വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച മുതല്‍ വീണ്ടും യുകെയില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കി. തിയറ്ററുകള്‍, ആരാധനാലയങ്ങള്‍, മ്യൂസിയങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തിങ്കളാഴ്ച മുതല്‍ വര്‍ക് ഫ്രം ഹോം കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: