കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാന്‍ റെയില്‍വേ സിഗ്നല്‍ വയറുകൾ മുറിച്ച് തീവണ്ടി ഗതാതം താറുമാറാക്കിയ സിഗ്നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ ജീവനക്കാരായിരുന്ന കക്കോടി സ്വദേശി പ്രവീൺരാജ്, വയനാട് ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
2021മാർച്ച് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് റെയില്‍വേ സിഗ്നല്‍ സീനിയർ എഞ്ചിനീയറോടുള്ള വിരോധം തീർക്കാനാണ് പ്രതികൾ സിഗ്നലുകൾ താറുമാറാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടർന്ന് ഇരുവരെയും മംഗളുരു, പാലക്കാട് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായ ചട്ടലംഘനം വ്യക്തമായതിനെത്തുടർന്നാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഇവർക്കെതിരെ ആർപിഎഫ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്.
ഫറോക്കിനും വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അഞ്ചിടത്തായിരുന്നു പ്രതികൾ സിഗ്നല്‍ വയറുകൾ മുറിച്ചുമാറ്റിയത്. പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കി മാറ്റിവച്ചു. സിഗ്നല്‍ വയറുകൾ പരസ്പരം മാറ്റി നല്‍കുകയും ചെയ്തു. സിഗ്നൽ തകരാ റിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ പരിധിയിൽ ചരക്കുവണ്ടികൾ ഉൾപ്പടെ 13 വണ്ടികൾ വൈകി. സംഭവത്തെക്കുറിച്ച് റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം സീനിയർ ഡിവിഷണല്‍ ഓഫീസർ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇരുവരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുളള തീരുമാനം.
മദ്യപിച്ചതിനെത്തുടർന്ന് പറ്റിപ്പോയതാണ് എന്നതടക്കമുള്ള വാദങ്ങൾ റെയിൽവേ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: