തിരുവനന്തപുരം : ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന മട്ടിലാണ് കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ പ്രതികരണം. സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്‌ക്കാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേല്‍ കുതിര കയറുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. കേരള പോലീസ് വിഷയത്തില്‍ സിപിഐ നേതാവ് ആനി രാജയും ചോദ്യ പേപ്പര്‍ വിവാദത്തില്‍ മുസ്ലിംലീഗിന്റേയും പ്രതികരണങ്ങളെ സൂചിപ്പിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.
പോലീസിന്റെ കൊള്ളരുതായ്‌മക്ക് ഉത്തരവാദി സംഘപരിവാര്‍. ചോദ്യപ്പേപ്പറിലെ ന്യൂനപക്ഷവിരുദ്ധതയ്‌ക്ക് ഉത്തരവാദി സംഘപരിവാര്‍. തിരഞ്ഞെടുപ്പ് തോറ്റാലും ജയിച്ചാലും കാരണം സംഘപരിവാര്‍. സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്‌ക്കാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേല്‍ കുതിര കയറുകയാണെന്നും വി.മുരളീധരന്‍ പറഞ്ഞു.
ബിജെപിക്കും പരിവാര്‍ സംഘടനകള്‍ക്കും കേരളസമൂഹത്തില്‍ സ്വാധീനമേറി വരുന്നു എന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന് കാരണം. രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ചില പ്രത്യേക വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ഭരണ- പ്രതിപക്ഷങ്ങള്‍ നടത്തുന്ന നെറികെട്ട രാഷ്‌ട്രീയമാണ് ഈ പ്രസ്താവനകള്‍ക്ക് പിന്നില്‍. അങ്ങാടിയില്‍ തോറ്റതിന് ആര്‍എസ്എസിനോട് കലി തീര്‍ക്കുന്നത് പരിഹാസ്യമാണ്.
ന്യൂനപക്ഷ വിരുദ്ധ ചോദ്യപ്പേപ്പറിന്റെ കാര്യം മുസ്ലിം ലീഗ് ചോദിക്കേണ്ടത് ശിവന്‍കുട്ടിയോടാണ്. ആര്‍എസ്എസ് കാര്യാലയത്തിലല്ല എകെജി സെന്ററിലാണ് നിങ്ങളുടെ പരാതികള്‍ക്ക് പരിഹാരം തേടേണ്ടത്. ബാലരാമപുരത്തെ കുഞ്ഞിനോടു ചെയ്തതുപോലുള്ള ക്രൂരത കേരളപോലീസ് ആവര്‍ത്തിക്കുന്നത് പിണറായി വിജയന്റെ പിടിപ്പുകേടുമൂലമാണ്. കേരള പോലീസിന്റെ കെടുകാര്യസ്ഥതയ്‌ക്കും ധാര്‍ഷ്ട്യത്തിനും ആനി രാജ കുറ്റപ്പെടുത്തേണ്ടത് പിണറായി വിജയനെയാണ്.
താലിബാന്‍ സര്‍ക്കാരിനെ പുകഴ്‌ത്തുന്നവും വാരിയംകുന്നനെ വിശുദ്ധനാക്കുന്നവരും വംശഹത്യയെ പ്രകീര്‍ത്തിക്കുന്നവരും ഭരിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ശബരിമല ശാസ്താവിനെ അപമാനിക്കുന്നത് ഹീറോയിസമായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ കാലമാണിത്.
ഭൂരിപക്ഷ സമുദായത്തിന് അരക്ഷിതാവസ്ഥ തോന്നുക സ്വാഭാവികമാണ്. അവര്‍ ബിജെപിയിലും നരേന്ദ്രമോദിയിലും പ്രതീക്ഷയും വിശ്വാസവുമര്‍പ്പിക്കുന്നതില്‍ അസ്വസ്ഥരായിട്ട് കാര്യമില്ല. ആനി രാജയും മുസ്ലീം ലീഗും ആക്ഷേപിച്ചാല്‍ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയും ഒലിച്ചുപോവില്ലെന്ന് തിരിച്ചറിയണമെന്ന് മുരളീധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.















