ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ തനിക്ക് അനുവദിച്ച കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് യെദിയൂരപ്പ കത്തെഴുതി.
കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്പളം, സര്‍ക്കാര്‍ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്കിയാല് മതിയെന്നുമാണ് യെദിയൂരപ്പ കത്തിലൂടെ ആവശ്യപ്പെട്ടത്.
ഒരു മുന്മുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് കര്‍ണാടകയില്‍ ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങള്‍ നല്‍കുന്നത്. ശമ്പളത്തിന് പുറമേ മാസം ഒരു ലക്ഷം രൂപ വരെ വീട്ടുവാടക, ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ, പുതിയ വാഹനം വാങ്ങാന്‍ 21 ലക്ഷം, പ്രതിവര്‍ഷം 1000 ലിറ്റര്‍ ഇന്ധനം, വീട്ടിലും ഔഫീസിലും സൗജന്യ ടെലിഫോണ്‍ കണക്ഷന് തുടങ്ങിയ നിരവധി അലവന്‍സുകളും സൗകര്യങ്ങളും കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിമാര്‍ക്കുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവയെല്ലാം ഇനിമുതല്‍ യെദിയൂരപ്പയ്ക്കും ലഭിക്കുമായിരുന്നു. നേരത്തെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങള്‍ നല്കാന് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുഫലം കണ്ടിരുന്നില്ല. സംസ്ഥാന ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ 26നാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പ രാജിവെച്ചത്.തുടര്‍ന്ന്, ജൂലൈ 28ന് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: