ശീദേവി അമ്പലപുരം
സൂതവാക്കുകള്‍ ശ്രദ്ധയോടെ കേട്ടിരിക്കയാണ് ശൗനകാദി മുനിമാര്‍. പരീക്ഷിത്തിന്റെ കഥ തുടരുകയാണ്. അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍ നിന്നുപോലും, ഭഗവാന്‍ കൃഷ്ണന്റെ സഹായത്താല്‍ രക്ഷപ്പെട്ട് പുറത്തുവന്ന പരീക്ഷിത്ത,് തക്ഷകന്റെ കടിയേറ്റ് മരിക്കുമെന്നറിഞ്ഞിട്ടും ഒട്ടും വിഷമിക്കാതെ, ഭഗവാന്‍ വിഷ്ണുവില്‍ മനസ്സ് കേന്ദ്രീകരിച്ചു. എല്ലാം പരിത്യജിച്ച ശുകബ്രഹ്മര്‍ഷിയില്‍ നിന്നും പരമതത്ത്വം ഗ്രഹിച്ച്, ആ നിത്യസത്യത്തില്‍ ലയിക്കയും ചെയ്തു.
ഭഗവാന്‍ വിഷ്ണുവിന്റെ മഹത്വം വിവരിക്കാന്‍ താന്‍ പ്രാപ്തനല്ലെന്നും, ആവുംവിധം ശ്രമിക്കാമെന്നും പറഞ്ഞ് സൂതന്‍ തുടങ്ങി. ശ്രീകൃഷ്ണഭക്തനും ധര്‍മ്മിഷ്ഠനും, സദാചാരനിഷ്ഠനുമൊക്കെയായ പരീക്ഷിത്ത് ഒരിക്കല്‍ നായാട്ടിനു പോയി. ക്ഷീണിതനായി നടന്ന് ശമീക മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. മഹര്‍ഷി പൂര്‍ണ്ണമായും സമാധിയിലായിരുന്നതിനാല്‍ രാജാവ് വന്നതറിഞ്ഞില്ല. തന്നെ എതിരേല്‍ക്കുകയും കണ്ടഭാവം നടിക്കുകയും ചെയ്യാത്ത മുനിയുടെ പ്രവൃത്തിയില്‍ അപമാനിതനും ക്രുദ്ധനുമായി രാജാവ.് ഈയൊരനുഭവം രാജാവിന് പുത്തരിയാണ്. മഹര്‍ഷി കപടധ്യാനത്തിലെന്നു പോലും ആ വികാരാവേശത്തില്‍ രാജാവ് ചിന്തിച്ചു. ശിക്ഷിച്ചു മാത്രം ശീലമുള്ള രാജാവ് മുനിയെപോലും ശിക്ഷിക്കണമെന്ന് വിചാരിച്ചു. കോപത്തോടെ പുറത്തു കടന്നപ്പോള്‍ കണ്ട ചത്ത പാമ്പിനെ വിരല്‍ത്തുമ്പാല്‍ എടുത്ത് മഹര്‍ഷിയുടെ കഴുത്തിലിട്ട് അരിശം തീര്‍ത്തു. ദുഷ്ട
നും അധര്‍മ്മിയുമായ കലിയെ കൊല്ലാനൊരുങ്ങുകയും ശിക്ഷിക്കുകയും ചെയ്ത രാജശ്രേഷ്ഠനാണിപ്പോള്‍ ഈ അന്യായം ചെയ്തതെന്നോര്‍ക്കണം. മനുഷ്യമനസ്സ് ചഞ്ചലമാണ്. അത് എപ്പോള്‍ വേണമെങ്കിലും വ്യതിചലിക്കാം. എത്ര ധര്‍മ്മബോധമുള്ളവനും ഭക്തനുമായാലും അടിതെറ്റാം. അതിനാല്‍ വളരെ കരുതലോടെയിരിക്കണമെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
പുറത്തുനിന്നും വന്ന ഋഷിപുത്രനായ ശൃംഗി ഇതുകണ്ട് സങ്കടവും കോപവും സഹിക്കാനാവാതെ കൗശികീ നദിയിലിറങ്ങി ജലമെടുത്ത് ആചമിച്ച് രാജാവിനെ ശപിച്ചു. മര്യാദ ലംഘിച്ചവനും കുലമഹിമ തകര്‍ത്തവനുമായ ആ പാപി ഇന്നേക്ക് ഏഴാം ദിവസം തക്ഷക ദംശനമേറ്റ് മരിക്കട്ടെ. ശപിച്ച ശേഷം ആശ്രമത്തില്‍ വന്ന ശൃംഗി, പിതാവിന്റെ പരിതാപ സ്ഥിതി കണ്ട് കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ടുണര്‍ന്ന ശമീകമുനി, കഴുത്തില്‍ നിന്ന് പാമ്പിന്റ ജഡമെടുത്ത് കളഞ്ഞ് കരയുന്നതിന്റെ കാരണമാരാഞ്ഞു. നടന്ന കാര്യങ്ങളെല്ലാം മകന്‍ പറഞ്ഞു, ശപിച്ചതടക്കം. അതുകേട്ടപ്പോള്‍, അഹോ! കഷ്ടം മകനെ, നീ എത്ര വലിയ അപരാധമാണ് ചെയ്തത്. ഈ നിസ്സാരകാര്യത്തിന് ഇത്രയും വലിയ ശിക്ഷയോ? അതും ഉത്തമനായ ഒരു രാജാവിനോട്. നീ പക്വത ഇല്ലാതെ പ്രവര്‍ത്തിച്ചു. നിന്റെ അവിവേകം ഈശ്വരന്‍ പൊറുക്കട്ടെ. മറ്റുള്ളവര്‍ പരിഹസിക്കുകയോ, തെറ്റു ചെയ്യുകയോ, അവഹേളിക്കുകയോ ചെയ്താല്‍ പോലും ഭഗവത്ഭക്തര്‍ പ്രതികാരമനോഭാവമുള്ളവരാവില്ല. ഇന്ദ്രിയനിഗ്രഹം ചെയ്ത മഹാതാപസര്‍ക്ക് ഇങ്ങനയേ പ്രതികരിക്കാനാവൂ… പൂജിച്ചാലോ, ദ്രോഹിച്ചാലോ സന്തോഷിക്കുകയോ, ദുഃഖിക്കുകയോ ചെയ്യുന്നവരല്ല സജ്ജനങ്ങള്‍. ആത്മാവ് സുഖദുഃഖങ്ങള്‍ക്കതീതമാണെന്ന് അവര്‍ക്കറിയാം.















