കൊച്ചി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.03 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിന് പുറമെ പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ സ്ത്രീയും പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവർ പരസ്യമായി ലഹരി കുത്തി വയ്‌ക്കുന്നതിന്റെയും വില്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, മലപ്പുറം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്ന ലഹരി കേസ് പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു. 19ഗ്രാം എംഡിഎംഎ യുമായി കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്. പ്രതിയെ ഇന്നലെ വൈകിട്ട് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം സബ്ജയിലിലേക്ക് കൊണ്ടുവരുമ്പോളായിരുന്നു സംഭവം. ജയിലിനു പുറത്തുള്ള ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങു അഴിച്ചപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പോലീസ് ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. രക്ഷപ്പെട്ട അമീർ നിരവധി കേസുകളിൽ പ്രതിയാണ്.















