മാര്‍ഗി വിജയകുമാര്‍
നെല്ലിയോട് വാസുദേവന്‍ തിരുമേനി അരങ്ങൊഴിഞ്ഞത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതര മണിയോടെ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്‍ചേട്ടന്‍ ഫോണ്‍ വിളിച്ചപ്പോഴാണ് ഈ വാര്‍ത്ത അറിയുന്നത്. അവിശ്വസനീയമായി തോന്നിയെങ്കിലും, പിന്നെ വിശ്വസിക്കേണ്ടിവന്നു. വിശ്വസിക്കാന്‍ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ അങ്ങനെയാണല്ലോ.
1976 ലാണ് ഞാനാദ്യമായി തിരുമേനിയെ കാണുന്നത്. കേരള കലാമണ്ഡലസംഘത്തോടൊപ്പം നളചരിതം രണ്ടാം ദിവസത്തിലെ കലി വേഷത്തില്‍. ഞാന്‍ കണ്ടിട്ടുള്ളതില്‍ കലി വേഷത്തില്‍ ഏറ്റവും മികച്ചതും ആസ്വാദ്യകരമായതും തിരുമേനിയുടെ കലി തന്നെയാണ്. ഏതു വേഷമായാലും അനൗചിത്യമോ അല്‍പ്പത്തരമോ അശേഷമില്ലാത്ത അവതരണ രീതിയാണ് അവലംബിക്കാറുള്ളത്. 2019 ഒക്ടോബര്‍ 19 ന് കലാമണ്ഡലം കൃഷ്ണദാസിന്റെയും കോട്ടയ്‌ക്കല്‍ പ്രസാദിന്റെയും വീരശൃംഖലാ പരിപാടിയോടനുബന്ധിച്ച് പല്ലശ്ശനയില്‍ ഗോപി ആശാന്‍ ശ്രീകൃഷ്ണനായും തിരുമേനി കുചേലനായും ഞാന്‍ രുഗ്മിണിയായും ഉണ്ടായ കുചേലവൃത്തമായിരുന്നു ഒന്നിച്ചുണ്ടായ അവസാന അരങ്ങ്.
ഈ കാലത്തിനിടയ്‌ക്ക് അദ്ദേഹത്തിന്റെ ദുശ്ശാസനനൊപ്പം പാഞ്ചാലിയായും കാട്ടാളനും സുദേവനുമൊപ്പം ദമയന്തിയായും കുചേലനോടൊപ്പം കുചേല പത്നിയായും രുഗ്മിണിയായും, നന്ദികേശ്വരനൊപ്പം പാര്‍വ്വതിയായും ഇങ്ങനെ ഓര്‍മയിലുള്ളതും ഇല്ലാത്തതുമായ നിരവധി അരങ്ങുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് പല വിദേശയാത്രകളും തരപ്പെട്ടിട്ടുമുണ്ട്. 1984 ല്‍ മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ പ്രോഗ്രാമിനായി പോയതാണ് അദ്ദേഹത്തോടൊപ്പമുള്ള ആദ്യത്തെ വിദേശയാത്ര. അവസാനത്തേത് 2018 ലെ സ്പെയിന്‍ യാത്രയും.
സ്പെയിനിലെ പ്രശസ്ത എഴുത്തുകാരനായ സര്‍വാന്റീസിന്റെ വിഖ്യാത നോവലായ ”ഡോണ്‍ ക്വിക്സോട്ട്” എന്ന നോവലിനെ, മാര്‍ഗിയുടെ ആവശ്യപ്രകാരം ഡോ. പി. വേണുഗോപാലന്‍ സാര്‍ ”ഡോണ്‍ കിഗോത്തേ” എന്ന പേരില്‍ ഒരു ആട്ടക്കഥയാക്കി. അതിലെ പ്രധാന കഥാപാത്രമായ കിഷനോയുമായി രൂപസാദൃശ്യമുള്ള നെല്ലിയോട് തന്നെ ആ വേഷം അവതരിപ്പിക്കണമെന്ന്് സംഘാടക പ്രമുഖരായ യമോയ്‌ക്കും മോണിക്കയ്‌ക്കും നിര്‍ബന്ധമായിരുന്നു. അങ്ങനെ ആ ആട്ടക്കഥ മാര്‍ഗിയില്‍ ചിട്ടപ്പെടുത്തി. ഒരു മാസത്തെ ചൊല്ലിയാട്ടം കഴിഞ്ഞ് 2016 ജൂലൈ മാസം മൂന്നാം തീയതി മാര്‍ഗിയില്‍ വച്ച് ആദ്യ അരങ്ങ് ഉണ്ടായി.
തുടര്‍ന്ന് 2016 ലും 2018 ലും നെല്ലിയോട് തിരുമേനി ഉള്‍പ്പെടെയുള്ള മാര്‍ഗി സംഘം സ്പെയിനിന്റെ വിവിധ സിറ്റികളില്‍ ഈ ആട്ടക്കഥ അവതരിപ്പിച്ചു. കഥകളിയുടെ സാമ്പ്രദായിക വേഷഭൂഷാദികളോ മുഖത്തെഴുത്തോ ഇല്ലാതെ തിരുമേനിയുടെ സ്വതേയുള്ള രൂപത്തോടും വേഷത്തോടുമാണ് കിഷാനോയെന്ന കഥാപാത്രം അരങ്ങത്ത് വരാറുള്ളത്. കഥാന്ത്യത്തില്‍ കാരസ്‌ക്കോയുടെ കുന്തമുനയാലുള്ള കുത്തേറ്റ് മരണത്തോട് മല്ലടിക്കുന്ന രംഗത്തില്‍ അതിഗംഭീര പ്രകടനമാണ് തിരുമേനി നടത്താറുള്ളത്. ഏകദേശം ബാലിവധത്തിലെ ബാലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു ആ പ്രകടനം. എല്ലാ വേദികളിലും സാക്ഷിയാകാന്‍ ”സാഞ്ചോപാന്‍സ” എന്ന എന്റെ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മുഴുനീള ഹാസ്യരസ പ്രധാനമായ ഈ കഥയില്‍ തിരുമേനിയുടെ മരണരംഗാവതരണം പ്രേക്ഷകരായ നിരവധിപേരെ കണ്ണീരണിയിച്ചിട്ടുണ്ട്.
കഥകളിയെ സംബന്ധിച്ചോ സംസ്‌കൃത സംബന്ധിയായോ എന്ത് സംശയവും ഏത് സമയത്തും ഏതൊരാള്‍ക്കും ചോദിക്കാവുന്ന അറിവിന്റെ ഖജനാവാണദ്ദേഹം. ആ ശേഖരത്തില്‍ നിന്നും ആര്‍ക്കും നിര്‍ലോഭം ദാനം ചെയ്യാന്‍ ഒരു പിശുക്കും കാണിക്കാറുമില്ല. അദ്ദേഹത്തിന്റെ കുചേലന്‍ കണ്ട് പഠിച്ചശേഷമാണ് ഞാന്‍ ആ വേഷം കെട്ടാന്‍ തുടങ്ങിയത്. കെട്ടുന്നതിലധികവും താമസ സ്വഭാവമുള്ള വേഷമാണെങ്കിലും തികഞ്ഞ സാത്വിക സ്വഭാവക്കാരനാണ്. കഥകളിയുടെ പശ്ചാത്തലത്തിലുള്ള കുടുംബജീവിതം എന്നും അദ്ദേഹത്തെ സംതൃപ്തനാക്കിയിരുന്നു. വിട്ടുവീഴ്ചയില്ലാത്ത തേവാര സന്ധ്യാവന്ദനത്തിലൂടെ ആര്‍ജിച്ചെടുത്ത അചഞ്ചലമായ ഈശ്വരഭക്തിയും സാധനയും അദ്ദേഹത്തെ നല്ലൊരു വ്യക്തിയും മനുഷ്യ സ്നേഹിയുമാക്കി തീര്‍ത്തു. നിരവധി ശിഷ്യരാല്‍ ആരാധ്യനായ അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ ക്ലേശങ്ങള്‍ കൂടാതെ മോക്ഷപ്രാപ്തിയിലെത്തി വിഷ്ണുപദം പൂകാനും അദ്ദേഹത്തിനു സാധിച്ചു. തിരുമേനിയുമായുള്ള മധുരസ്മരണകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
(പ്രസിദ്ധ കഥകളി കലാകാരനാണ് ലേഖകന്‍)
















