വിജിത്ത്. വി
കോഴിക്കോട്: സര്‍വകലാശാല ആവശ്യപ്പെട്ട പണം കെട്ടിവെക്കാനില്ലാത്തതിനാല്‍ ഡോ. അംബേദ്കര്‍ ചെയറിന് കോഴിക്കോട് സര്‍വകലാശാലയില്‍ ഇടമില്ല. സ്ഥാനത്തും അസ്ഥാനത്തും ഡോ. അംബേദ്കറെക്കുറിച്ച് പറയുന്ന സംഘടനകള്‍ ഒന്നും ഇക്കാര്യത്തില്‍ സഹായിക്കാനുമില്ല.
ഭരണഘടനാ ശില്‍പ്പികളില്‍ പ്രമുഖന്‍ ഡോ.ബി.ആര്‍. അംബേദ്ക്കറിന്റെ പേരിലുള്ള ചെയറിന് കാലിക്കറ്റ് സര്‍വകലാശാല അനുമതി നല്‍കിയത് 2015ലാണ്, ആറു വര്‍ഷം മുമ്പ്. സര്‍വകലാശാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, മഹാത്മ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ അപേക്ഷ പ്രകാരമായിരുന്നു അത്. തുടര്‍ന്ന്, ചെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല 2016ല്‍ ട്രസ്റ്റിന് കത്തു നല്‍കി. ഇത്രയും തുക കണ്ടെത്തുക ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. ഇതിന് മുമ്പ് രൂപീകരിച്ച വിവിധ ചെയറുകള്‍ക്ക് നല്‍കിയ പ്രവര്‍ത്തനാനുമതി പ്രകാരം കോര്‍പ്പസ് ഫണ്ടില്‍ ഇളവ് അനുവദിക്കുകയോ ചെയര്‍ സര്‍വകലാശാല നേരിട്ട് നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ്, സര്‍വകലാശാല അധികൃതരെ നിരന്തരം സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
പഠന ഗവേഷണങ്ങള്‍ക്ക് ഇത്തരം ചെയറുകള്‍ അനുവദിക്കാന്‍ ആരാണോ ആവശ്യപ്പെടുന്നത്, അവര്‍ 25 ലക്ഷം രൂപ സര്‍വകലാശാലയില്‍ കെട്ടിവെക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് വ്യവസ്ഥയുണ്ടാക്കി. സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടില്‍ അങ്ങനെയില്ല. സര്‍വകലാശാലയില്‍ ബഷീര്‍ ചെയറുണ്ട്, അതിന് പണം നല്‍കിയത് സര്‍ക്കാര്‍ നേരിട്ടാണ്. മൗലാനാ അബ്ദുള്‍ കലാം ആസാദ് ചെയറുണ്ട്, പണം സര്‍വകലാശാല തന്നെ മുടക്കുന്നു. ഗാന്ധി ചെയറിന് എംപി ഫണ്ട് ഉപയോഗിക്കുന്നു. അംബേദ്കര്‍ ചെയറിന് മാത്രം അഞ്ച് വര്‍ഷമായി പണമില്ല. ആരും സഹായിക്കാനുമില്ല.
മുമ്പ് മൂന്നു ലക്ഷം രൂപയായിരുന്ന കോര്‍പ്പസ് ഫണ്ട്, ആറു വര്‍ഷം മുമ്പാണ് 25 ലക്ഷമാക്കിയത്. സിന്‍ഡിക്കേറ്റിന് ഈ തുക കുറയ്‌ക്കുകയോ വേണ്ടെന്നു വെയ്‌ക്കുകയോ സര്‍വകലാശാലയ്‌ക്ക് ചെലവ് ഏറ്റെടുക്കുകയോ ചെയ്യാവുന്നതേയുള്ളു. എന്നാല്‍, അംബേദ്ക്കര്‍ ആയതിനാല്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും വേണ്ട.
















