തിരുവനന്തപുരം: രാഷ്‌ട്രീയകേരളത്തില്‍ അമ്പരപ്പുളവാക്കിയ സംഭവമായിരുന്നു സര്‍ സിപി രാമസ്വാമി അയ്യര്‍ക്ക് വെട്ടേറ്റത്. അതിവിടെയാണ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിന്റെ പ്രവേശന കവാടത്തിനു മുന്നില്‍. ഇതിന്റെ സ്മാരകമായുള്ള ഫലകവും ശിലാശില്പവും മാത്രം ഇന്നിവിടെ കാണാം. കേരളചരിത്രത്തിലെ വലിയൊരു സംഭവമാണോ ഇതെന്നുചോദിച്ചാല്‍ ഇന്നത്തെ നിലയില്‍ അല്ലായിരിക്കം… പക്ഷേ, അന്ന് അതൊരുമഹാസംഭവം തന്നെയായിരുന്നു.
സിപിയെ വെട്ടിയ അമ്പലപ്പുഴക്കാരനായ കോനാട്ടുമഠം ചിദംബര അയ്യര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്ന കെസിഎസ് മണിയുടെ നൂറാം ജന്മദിനം ഇന്നാണ്. ഔദ്യോഗിക രേഖകളൊന്നുമില്ലെങ്കിലും ഭാര്യയുടെ ഡയറിക്കുറിപ്പ് പ്രകാരം 09071922 ലാണ് മണി ജനിച്ചത്. ചട്ടമ്പിസ്വാമികളുടെ ശിഷ്യനും കേരളത്തിലെ എക്കാലത്തെയും തലയെടുപ്പുള്ള രാഷ്‌ട്രീയക്കാരനും കെപിസിസി പ്രസിഡന്റുമായിരുന്ന കുമ്പളത്തുശങ്കുപ്പിള്ളയുടെയും തൊഴിലാളിയൂണിയന്‍ നേതാവും നാലുതവണ ലോക്‌സഭാംഗവുമായ ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍നായരുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തെതുടര്‍ന്ന് സര്‍ സിപിയെ വധിക്കുക എന്ന ലക്ഷ്യം മനസ്സിലുറപ്പിച്ചാണ് മണി തന്റെ ഇരുപത്തഞ്ചമത്തെ വയസ്സില്‍ 1947 ജൂലൈ 19ന് തമ്പാനൂരിനു സമീപമുള്ള ലോഡ്ജില്‍ കള്ളപ്പേരില്‍ മുറിയെടുത്ത് താമസമായത്. സ്വതന്ത്രതിരുവിതാംകൂര്‍ വാദവുമായി മുന്നോട്ടുപോകുന്ന ദിവാനെ ഏതുവിധത്തിലും ഇല്ലായ്‌മചെയ്യാനായിരുന്നു തീരുമാനം. ജൂലൈ 25ന് മ്യൂസിക് അക്കാദമിയില്‍ (ഇന്നത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജ്) നടന്ന സംഗീതപരിപാടിയ്‌ക്കിടെ വധിക്കാനായിരുന്നു പദ്ധതി. അമ്മമഹാറാണിയും ചിത്തിരതിരുനാള്‍ മഹാരാജാവും എത്തിച്ചേര്‍ന്ന പരിപാടിയ്‌ക്ക് പാസുമൂലമായിരുന്നു പ്രവേശനം. മറ്റൊരാള്‍മുഖാന്തിരം പാസ് സംഘടിപ്പിച്ച് ശൊമ്മാങ്കുടിയുടെ കച്ചേരി നടക്കവെ അവിടെയും നുഴഞ്ഞുകയറി പരിചയക്കാരെയെല്ലാം സൂത്രത്തില്‍ ഒഴിവാക്കി മണി തക്കംപാര്‍ത്തിരുന്നു. രാത്രി ഏഴരയോടെ ദിവാന്‍ തന്റെ വസതിയായ ഭക്തിവിലാസത്തിലേക്ക് (ഇന്നത്തെ ആകാശവാണി) പോകാന്‍ തുടങ്ങവെ മണി സിപിയെ വെട്ടി. കുമ്പളത്തുശങ്കുപ്പിള്ള ഏര്‍പ്പാടാക്കിയിരുന്നതനുസരിച്ച് വെട്ടുന്നവേളയിലും പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുമായി രണ്ടുതവണ ലൈറ്റുകള്‍ അണഞ്ഞുതെളിഞ്ഞു. ഇരുളിന്റെ മറവില്‍നിന്ന് ദിവാന്റെ കഴുത്തിലേക്കും തലയിലേക്കും ആഞ്ഞാഞ്ഞുവെട്ടിയെങ്കിലും കവിളിലും ചെവിയിലും ഏറ്റ അരഡസനിലധികം മുറിവുകളൊന്നും തന്നെ ദിവാനെ വകവരുത്താന്‍ പര്യാപ്തമായില്ല.

ഇതിനു മുന്‍പ് ദിവാനെ വകവരുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും അടുത്തുകിട്ടാത്തതുകൊണ്ട് സാധിച്ചിരുന്നില്ല. പിന്നീട് തോക്ക് സംഘടിപ്പിക്കാനലോചനയായി. പക്ഷേ പണദൗര്‍ലഭ്യം അതിനും തടസമായി. അങ്ങിനെയാണ് സംഗീതപരിപാടിക്കിടെ കത്താളിനുവെട്ടാന്‍ തീരുമാനിച്ചത്. കുമ്പളത്തുശങ്കുപ്പിള്ള പണിയിപ്പിച്ചുകൊടുത്ത കത്താള്‍ മുണ്ടിനടിയിലെ കാക്കിനിക്കറില്‍ ഒളിപ്പിച്ചുവച്ചാണ് മണി സിപിയെ വെട്ടാനെത്തിയത്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട മണി കൊല്ലങ്കോടുള്‍പ്പെടെ പലഭാഗത്തും ഒളിവില്‍ക്കഴിഞ്ഞു. ദിവാന്‍ രാജിവച്ച ശേഷം 1948 ല്‍ മറ്റൊരു സംഘര്‍ഷവുമായി കൊല്ലത്ത് അറസ്റ്റിലായപ്പോഴാണ് സിപി വധശ്രമക്കേസില്‍ പ്രതിയാക്കുന്നത്. ജൂലൈ 25 ന് വെട്ടേറ്റ് 19 ദിവസം കഴിഞ്ഞപ്പോള്‍ ഓഗസ്റ്റ് 13 ന് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിക്കുകയും ആറുദിവസം കൂടി കഴിഞ്ഞ് ഓഗസ്റ്റ് 19 ന് സര്‍ സിപി ദിവാന്‍ പദവി രാജിവയ്‌ക്കുകയും ചെയ്തു. പില്‍ക്കാല ദുരിതജീവിതത്തിനുശേഷം രോഗബാധിതനായ മണി പുലയനാര്‍കോട്ട ക്ഷയരോഗാശുപത്രിയില്‍ വച്ച് 1987 സെപ്തംബര്‍ 20 ന് മരണപ്പെട്ടു. മണിയുടെ ജന്മശതാബ്ദി വേളയില്‍ സംഗീതകോളേജിനുമുന്നില്‍ പടര്‍ന്നുപന്തലിച്ച് തണലൊരുക്കി നില്‍ക്കുന്ന മരങ്ങളോടുചോദിച്ചാല്‍ ഒരുപക്ഷേ അവര്‍ പറഞ്ഞുതരും…. നേരില്‍ക്കണ്ട, തിരിവിതാംകൂറിനെ നടുക്കിയ ആ ചരിത്ര സംഭവങ്ങള്‍.
ഗോപന്‍ ചുള്ളാളം
















