ന്യൂദല്‍ഹി: നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഇന്ന് വൈകിട്ട് നടക്കുന്ന കേന്ദ്രമന്ത്രിസഭ വികസനം, മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റത്തിനും വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ട്. കിരണ്‍ റിജ്ജു, അനുരാഗ് താക്കൂര്‍, ഹര്‍ദീപ് സിംഗ് പുരി, പുര്‍ഷോത്തം രൂപാല, മനുഷ് മാണ്ഡവ്യ, ജി കെ റെഡ്ഡി തുടങ്ങിയവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. മന്ത്രിസഭയില്‍ ഇടംനേടാന്‍ സാധ്യത കല്പ്പിക്കപ്പെടുന്നവര്ക്കൊപ്പം ഇന്ന് ഇവരും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കായികമന്ത്രാലയത്തിന്റെ സഹമന്ത്രിയാണ് കിരണ്‍ റിജ്ജു. ഹര്‍ദീപ് സിംഗ് പുരിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയും.
ഹിമാചല്‍ പ്രദേശില്‍നിന്നുള്ള എംപിയായ അനുരാഗ് താക്കൂര്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചുവരികയാണ്. ജി കെ റെഡ്ഡി നിലവില്‍ ആഭ്യന്തര സഹമന്ത്രിയാണ്. പഞ്ചായത്തീരാജ്, കൃഷി എന്നിവയുടെ സഹമന്ത്രിയാണ് പുര്‍ഷോത്തം രൂപാല. കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം 81 വരെയാകാം. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിസഭ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എം. നാരായണസ്വാമി, നാരായണന് റാണെ, സര്‍ബാനന്ദ സോനോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ, അജയ് ഭട്ട്, ഭൂപേന്ദര്‍ യാദവ്, ശോഭ കരന്ദ്ലജെ, സുനിത ദുഗ്ഗല്‍, മീനാക്ഷി ലേഖി, ഭാരതി പവാര്‍, ശാന്താനു താക്കൂര്‍, കപില്‍ പാട്ടീല്‍, ആര്‍സിപി സിങ്, പശുപതി പരാസ് എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുന്നതിനൊപ്പം നിലവിലെ മന്ത്രിമാരെ ഒഴിവാക്കുകയും ചിലരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്, തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വാര് എന്നിവര്‍ രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: