തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാന ബജറ്റിലുള്ളത് ദുര്‍ബല പദ്ധതികളും കാലതാമസം നേരിടുന്നവയും മാത്രം. നേരത്തേ പ്രഖ്യാപിച്ച സൗജന്യ വാക്സിന് ഒഴിച്ചാല്‍ ആരോഗ്യ മേഖലയിലേക്ക് കാര്യമായ വിഹിതം മാറ്റിവച്ചിട്ടില്ല.
സൗജന്യ വാക്സിനായി 1000 കോടിയും അതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ക്കായി 500 കോടിയുമാണ് ആരോഗ്യ മേഖലയിലേക്ക് മാറ്റിവച്ച പ്രധാന വിഹിതം. ഇതിലെ ആയിരം കോടി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചതാണ്. 500 കോടി മാത്രമാണ് പുതിയ നിര്‍ദേശം. ശേഷിക്കുന്നവയെല്ലാം നിര്‍മ്മാണം നടത്തേണ്ടവയും ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സമയമെടുക്കുന്നവയുമാണ്.
ആരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഷിക ഗ്രാന്റും സംസ്ഥാന-പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. ഇതിലെ വാര്‍ഷിക ഗ്രാന്റായ 559 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി 636.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ തുക എംഎല്‍എ വിഹിതത്തില്‍ നിന്നാണ് എടുക്കുന്നത്.
ആശുപത്രി ഉപകരണങ്ങള്‍ അണുനശീകരണം നടത്തുന്നതിന് നിലവിലുള്ള ഓട്ടോക്ലേവ് റൂം കൂടുതല്‍ വിപുലപ്പെടുത്തി സിഎസ്എസ്ഡിയാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഈ വര്‍ഷം 25 സിഎസ്എസ്ഡികള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന് 50 കോടി, പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ പ്രാരംഭ ഘട്ടമായി 25 കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ദീര്‍ഘകാല സമയം വേണ്ടിവരുന്ന പദ്ധതികളാണ്. പലതും നിര്‍മ്മാണം തുടങ്ങാന്‍ പോലും കാലതാമസം നേരിടും. അപ്പോഴേക്കും കൊവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞിരിക്കും.
അമേരിക്കയിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ മാതൃകയില്‍ സ്ഥാപനം തുടങ്ങാന്‍ ഡിപിആര്‍ തയാറാക്കാന്‍ 50 ലക്ഷം, ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജ്യണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ വാക്സിന് ഗവേഷണം, വാക്സിന് നിര്‍മാണം 10 കോടി എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. ഇവയെല്ലാം ഫലം കണ്ടുവരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗം പ്രതിരോധിക്കാനും അതിനെ മറികടക്കാനും അതിവേഗ പദ്ധതികള്‍ നിര്‍ദേശിച്ചിട്ടില്ല. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍എംഒ) പ്ലാന്റിനായി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് മാത്രമാകും അതിവേഗത്തില്‍ നടപ്പാക്കുക. നിലവില്‍ ഓക്സിജന്‍ പ്ലാന്റുകളുടെ നിര്‍മ്മാണം അതിവേഗത്തിലാണ് രാജ്യത്താകമാനം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കൂടി മേല്‍നോട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: