തിരുവല്ല: ലോക്ഡൗണിനെ തുടര്‍ന്ന് വരുമാന നഷ്ടം നികത്താന്‍ 100 കോടി ആവശ്യപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബജറ്റില്‍ ഒരു രൂപ പോലും അനുവദിച്ചില്ല. കഴിഞ്ഞ ഒരു മാസമായി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ഇത് മൂലം ബോര്‍ഡിന് വലിയ വരുമാന ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കാനാണ് ബോര്‍ഡ് അടിയന്തരമായി 100 കോടി ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ സഹായം ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ബോര്‍ഡിന്. ശമ്പളത്തിനും പെന്‍ഷനും കൂടി മാസം 50 കോടി കണ്ടത്തെണം. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഇത് മുടങ്ങാനും സാധ്യതയുണ്ട്. വരുമാനമില്ലാതായതോടെ ചെലവ് ചുരുക്കിയാണ് മുന്നോട്ടു പോകുന്നതെന്നും ഇത് എത്ര നാള്‍ പോകുമെന്ന് അറിയില്ലെന്നും ബോര്‍ഡ് അധികൃതര്‍ പറയുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചു. അതേസമയം, ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും നട തുറന്നിരിക്കന്നതിനാല്‍ ക്ഷേത്രങ്ങളുടെ നിത്യ നിദാന ചെലവുകള്‍ക്ക് കുറവില്ല.
ലോക്ഡൗണിനു ശേഷം ശബരിമലയില്‍ മാത്രം 15 കോടിയുടെ വരുമാന നഷ്ടമുണ്ടായി. ഇടവമാസ പൂജയിലെ അഞ്ചു ദിവസവും പ്രതിഷ്ഠാദിനത്തിലും ഭക്തര്‍ക്ക് പ്രവേശമുണ്ടായിരുന്നില്ല. ഇതോടെയാണ് നഷ്ടം 15കോടിക്ക് മുകളില്‍ എത്തിയത്.
കൊവിഡ് മഹാമാരിക്ക് മുമ്പ് തീര്‍ത്ഥാടന കാലത്തു പ്രതിദിനം മൂന്ന് കോടിയുടെ വരുമാനം ശബരിമലയില്‍ നിന്ന് ലഭിച്ചിരുന്നു. കൊവിഡ് നിയന്ത്രണം വന്നതോടെ ഇത് ഇടിഞ്ഞു. നിയന്ത്രങ്ങളില്‍ ഇളവ് വന്നപ്പോള്‍ നിശ്ചിത എണ്ണം ഭക്തരെ മാത്രം പ്രവേശിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല. അതേസമയം ഒന്നാം പിണറായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും രേഖയില്‍ മാത്രമാണ്.
















