പള്ളുരുത്തി: ചെല്ലാനം തീരവാസികളുടെ പ്രശ്നത്തില്‍ സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഈ മാസം 19നാണ് മറുപടി അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാരിനോട് ഹര്‍ജിയില്‍ ഉന്നയിക്കുന്ന വസ്തുതകളോടുളള നിലപാടറിയിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി തീരപ്രദേശത്തെ കടല്‍ ഭിത്തികളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റ പണികളും സ്തംഭിച്ചിരിക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്. 2017ലെ ഓഖി ദുരന്തത്തില്‍ ചെല്ലാനത്ത് രണ്ട് മരണങ്ങള് സംഭവിക്കുകയും പലയിടങ്ങളിലും കടല്‍ ഭിത്തി പൂര്‍ണമായി തകരുകയും ചെയ്തു. വിവിധ ഇടങ്ങളിലായി അഞ്ച് കിലോമീറ്ററോളം നീളത്തില്‍ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കവെ തീരവാസികള്‍ ഭീതിയിലാണ്. മഴക്കാല കെടുതികള്‍ താങ്ങാന്‍ ചെല്ലാനം പഞ്ചായത്തിന്റെയും കൊച്ചിയുടെയും തീരപ്രദേശ ങ്ങള്‍ക്ക് കഴിയില്ല. 2018ല്‍ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കുന്നതിനും 2020ല്‍ കരിങ്കല്‍ കടല്‍ഭിത്തിക്കുമായി സര്‍ക്കാര്‍ 26 കോടി അനുവദിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തികള്‍ എങ്ങുമെത്തിയില്ല. മുന്‍വര്‍ഷങ്ങളില്‍ കടല്കയറ്റമുണ്ടാകുമ്പോള് അടിയന്തിര താല്‍ക്കാലിക സുരക്ഷ എന്ന പേരില്‍ നടത്തിവരുന്ന മണല്‍ ചാക്ക് നിരത്തല്‍ പ്രായോഗികമല്ല.
കരിങ്കല്‍ കടല്‍ ഭിത്തികള്‍ പുനര്‍നിര്‍മിക്കുകയും പുലിമുട്ടുകള്‍ സ്ഥാപിക്കുകയും ശാസ്ത്രീയ സംരക്ഷണ നടപടികള്‍ ഉണ്ടാവുകയും ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തീര സംരക്ഷണത്തിനുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായി കടല്‍ എന്ന സംഘടന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയിട്ടുള്ള പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകയിരുത്താന്‍ നടപടിയുണ്ടാകണ മെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഒരുക്കുന്ന സംരക്ഷണത്തെപ്പറ്റി ജില്ലാ കളക്ടറോട് മറുപടി നല്‍കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. തീരത്തു നിന്ന് നീക്കം ചെയ്യുന്ന മണ്ണ് വില്‍പ്പന നടത്തുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ക്ഷേമപദ്ധതികളില്‍ തീര സംരക്ഷണത്തിനുള്ള ഫണ്ടും വകയിരുത്തണം എന്നതും ഹര്‍ജിയിലെ ആവശ്യങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: