ഗുരുവിന്റെ സേവനം നമ്മെ സ്വാര്‍ഥത ഇല്ലാത്തവര്‍ ആക്കും, വിനയാന്വിതനാക്കും, അതുപോലെ അറിവും നേടിത്തരും. ഗുരുസേവയാല്‍ മനസ്സ് ശുദ്ധമാകുമ്പോള്‍ ആ മനസ്സില്‍ ഭഗവാന്റെ യശസ്സു തെളിയും. ഇങ്ങനെ ഗുരുപാദധൂളിയാല്‍ വൃത്തിയാക്കിയ മനസ്സോട് കൂടി എന്ത് ചെയ്യാന്‍ പോവുകയാണ്.
ബരനഉ രഘുവര ബിമലജസു
ജോ ദായകു ഫലചാരി
ധര്‍മ- അര്‍ഥ- കാമമോക്ഷങ്ങളാകുന്ന നാലു പുരുഷാര്‍ഥങ്ങള്‍ നല്‍കാന്‍ കഴിവുള്ള രഘുവരന്റെ വിമലമായ യശസ്സ്, വിവരിക്കുവാന്‍ പോകുകയാണ്.
ആരാണ് രഘുവരന്‍?
രഘുവംശത്തില്‍ പിറന്നവന്‍ എന്നാണ് രഘുവരന്റെ സാമാന്യാര്‍ഥം. അങ്ങനെയെങ്കില്‍ ദശരഥ മഹാരാജാവോ, ഭഗവാന്‍ രാമന്‍ തന്നെയോ, അതുമല്ല, ഭരതനോ മറ്റുമാകില്ലേ രഘുവരന്‍? അങ്ങനെയെങ്കില്‍ ഹനുമാന്റെ മാഹാത്മ്യം വര്‍ണിക്കുന്ന ഈ കൃതിയുടെ മംഗളാചരണത്തില്‍ രഘുവരന്റെ മാഹാത്മ്യത്തെ വര്‍ണിക്കുന്നത് എങ്ങനെ സാധൂകരിക്കും? ആചാര്യന്‍ പറയുന്നത്, ഇവിടെ രഘുവരന്‍ അതായത് രഘുവംശത്തിലെ മികച്ചവന്‍ എന്ന് അര്‍ഥമാക്കുന്നത് ഹനുമാന്‍ സ്വാമിയെത്തെയാണെന്നാണ്.
ശ്രീരാമനും സീതാദേവിയും ഹനുമാനെ മകനായാണ് കണ്ടത്. സീതാദേവി ലങ്കയില്‍ അതീവ ദുഃഖിതയായി, ജീവത്യാഗത്തിന് ഒരുങ്ങുമ്പോള്‍ ദുഃഖത്തില്‍ നിന്ന് കരകയറ്റുന്നത് അവിടെയെത്തുന്ന ഹനുമാനാണ്. രാമന്റെ മുദ്രമോതിരം ഹനുമാന്‍ കൈമാറുന്നതോടെയാണ് പല അനര്‍ഥങ്ങളും വിട്ടൊഴിയുന്നത്. സീതാദേവി ഹനുമാനെ ‘മകനെ’ എന്നായിരുന്നു വിളിച്ചിരുന്നത്. ശ്രീരാമനും അതുപോലെ തന്നെ. മകന്റെ കര്‍ത്തവ്യമാണ് ഹനുമാന്‍ അവിടെ നിറവേറ്റിയിരുന്നത്.
മറ്റൊരു കഥ ഇങ്ങനെ: പുത്രകാമേഷ്ടി കഴിഞ്ഞ് യജ്ഞപ്രസാദമായ പായസത്തില്‍ ഒരു ഭാഗം കൈകേയി ജനാലയ്‌ക്കരികെ വച്ചത് പരുന്ത് റാഞ്ചിയെന്നും അത് പരുന്തിന്റെ കൊക്കില്‍ നിന്നും താഴെ വീണപ്പോള്‍ വായു ഭഗവാന്‍ അതെടുത്ത് തപസ്സ് അനുഷ്ഠിച്ചു വന്ന അഞ്ജനാ ദേവിക്ക് കൊടുത്തുവെന്നുമാണ്. പായസം കഴിച്ച ദേവിക്ക് ജനിച്ച പുത്രനത്രേ ഹനുമാന്‍.
ഭഗവാനും ഭക്തനും (രാമനും ഹനുമാനും) രണ്ടല്ല എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഭക്തന്റെ യശസ്സ് എന്നത് ഭഗവാന്റെ തന്നെ യശസ്സാണ്.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
















