തിരുവനന്തപുരം: മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീമി (തൊലുറപ്പ് പദ്ധതി)ലേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 800 കോടിയോളം രൂപ സംസ്ഥാനം വകമാറ്റി. ജനുവരി 14 മുതല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമില്ല. വകമാറ്റിയത് സംസ്ഥാനത്ത് നിത്യചെലവിന് പോലും പണമില്ലാതെ വന്നതോടെ.
തൊഴിലുറപ്പ് പദ്ധതിയുടെ തുക അതാത് മാസം കൃത്യമായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അണ്‍സ്‌കില്‍ഡ് ലേബേഴ്‌സിന് (തൊഴിലുറപ്പ് തൊഴിലാളികള്‍) ഉള്ള തുക 100 ശതമാനവും സെമി സ്‌കില്‍ഡ്, സ്‌കില്‍ഡ് തൊഴിലാളികള്‍ക്കും മെറ്റീരിയല്‍സിനുമുള്ള 75 ശതമാനം തുകയും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. 2025 ഒക്‌ടോബര്‍ മുതലാണ് തുക വകമാറ്റിത്തുടങ്ങിയത്. വേതനയിനത്തില്‍ 800 കോടിയോളം രൂപ വിവിധ മാസങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.
എന്നാല്‍ ഒക്‌ടോബര്‍ മുതലുള്ള തൊഴില്‍ ദിനങ്ങളുടെ തുക തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാതെ സംസ്ഥാനം പിടിച്ചുവെക്കുകയായിരുന്നു. മെറ്റീരിയലുകള്‍ വാങ്ങി നല്‍കിയ കരാറുകാര്‍ക്കുള്ള തുക വേറെയും. സംസ്ഥാനത്തെ ധനസ്ഥിതി മോശമായതിനാല്‍ ഈ തുക മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചു. തൊഴിലാളികള്‍ക്ക് പണം ലഭിക്കാതെ വന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വന്നതോടെ 2026 ജനുവരിയില്‍ കേന്ദ്രം സല്‍കിയതില്‍ നിന്നും 500 കോടിയോളം അനുവദിച്ചു. ഇതില്‍ 300 കോടിയോളം തുക ഇനിയും അനുവദിക്കാനുണ്ട്. ജനുവരി 14 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തുകയും ഇതുവരെയും അനുവദിച്ചിട്ടില്ല.
ജനുവരി മുതലുള്ള കണക്ക് മാത്രം പ്രത്യേകം പരിശോധിച്ചാല്‍ ഓരോ പഞ്ചായത്തിലും 1.40 കോടി മുതല്‍ രണ്ട് കോടി വരെ തുക തൊഴിലുറപ്പ് വേതന ഇനത്തില്‍ ലഭിക്കാനുണ്ട്. 60 ലക്ഷം മുതല്‍ ഒരു കോടിയലധികം മെറ്റീരിയല്‍ ഇനത്തില്‍ കിട്ടാനുണ്ട്. സംസ്ഥാനം കണക്ക് നല്‍കിയതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാനം തുക വിതരണം ചെയ്യാന്‍ തയാറാകുന്നില്ല. തൊഴിലുറപ്പ് പദ്ധതി വിബിജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ ഗ്രാമീണ്‍)യിലേക്ക് ഉടന്‍ മാറുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന. പദ്ധതി മാറുന്നതോടെ പഴയ പദ്ധതിയുടെ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികളും കരാറുകാരും.
















