കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കർശനമാക്കി പോലീസ്. വരുന്ന രണ്ടാഴ്ചകൊണ്ട് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
പൊതുസ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ആളുകൾ എത്താൻ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനത്തിനായി ഫെബ്രുവരി പത്ത് വരെ പോലീസ് പരിശോധന കർശനമാക്കും. ഇതിനായി 25,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
രാത്രി യാത്രകൾക്കും നിയന്ത്രണമുണ്ട്. രാത്രി പത്ത് മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത്. സംസ്ഥാനത്ത് പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രതാ നിർദേശങ്ങൾ കൈക്കൊള്ളും.















