കൊല്ലം: മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുന്ന ഞാങ്കടവ് കുടിവെള്ളപദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി മേയറും വാട്ടര്‍ അതോറിട്ടി അധികാരികളും.
പദ്ധതിയുടെ ഭാഗമായി വസൂരിച്ചിറയില്‍ ചെയ്തുവരുന്ന 100 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്നലെ മേയര്‍ പ്രസന്ന ഏണസ്റ്റും ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും സന്ദര്‍ശിച്ചു വിലയിരുത്തി. ആകെ 327 കോടി രൂപയാണ് ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 235 കോടി രൂപ കിഫ്ബി യുടെയും 92 കോടി രൂപ അമൃത് പദ്ധതിയിലുമാണ് വകയിരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഡിസംബറില്‍തന്നെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കേരള വാട്ടര്‍ അതോറിട്ടിയുടെ അറിയിപ്പ്.
വസൂരിച്ചിറയില്‍ കോര്പ്പറേഷന് ഏറ്റെടുത്ത 7 ഏക്കര്‍ വസ്തുവിലാണ് പണി പുരോഗമിക്കുന്നത്. ഞാങ്കടവില്‍ നിന്നും 1219 എംഎം വ്യാസമുളള 28 കിലോമീറ്റര്‍ എംഎസ് പൈപ്പ്ലൈന് വഴിയാണ് വെള്ളം പമ്പ് ചെയ്ത് ഇവിടെ എത്തിക്കുന്നത്. ഇവിടെ നിന്നും ജലം ശുദ്ധീകരിച്ച ശേഷം 43.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുളള ഗ്രൗണ്ട് ലൈവല്‍ ടാങ്കില്‍ സംഭരിക്കും. അവിടെ നിന്നും മണിച്ചിതോടില് സ്ഥാപിക്കുന്ന 54 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കൂറ്റന്ജലസംഭരണയില് എത്തിക്കുകയും പിന്നീട് ജലം ഗ്രാവിറ്റിയില്‍ ആനന്ദവല്ലീശ്വരത്തുളള ടാങ്കില്‍ സംഭരിച്ച് അവിടെ നിന്നും പമ്പ് ചെയ്ത് കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളിലെ ടാങ്കുകളില്‍ എത്തിച്ച് ജലവിതരണം നടത്താനാണ് പദ്ധതി വിഭാവനം ചെയ്തത്.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജി. ഉദയകുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സന്തോഷ്കുമാര്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അരുണ്‍, ഷാജി, സജി.കെ ജോര്‍ജ്ജ്, അശ്വതി എന്നിവരും വസൂരിച്ചിറയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: