ആലപ്പുഴ: ക്ഷേത്രങ്ങള്‍ക്കും പൊതുജനങ്ങളുടെ അടിയന്തരാവശ്യങ്ങള്‍ക്കും വരെ കോവിഡ് മാനദണ്ഡം കര്‍ശനമാക്കിയ സര്‍ക്കിന്റെ നേതൃത്വത്തില്‍ സര്‍വ നിയന്ത്രണങ്ങളും ലംഘിച്ച് അദാലത്ത് സംഘടിപ്പിച്ചത് വിവാദമാകുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാലരവര്‍ഷത്തെ ഭരണപരാജയം മറയ്ക്കാന്‍ ആള്‍ക്കൂട്ട പരിപാടി നടത്തി സഹായങ്ങള്‍ വിതരണം ചെയ്യുകയാണ് മന്ത്രിമാര്‍.
കോവിഡ് മാനദണ്ഡം കാറ്റില്‍പ്പറത്തി മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്ത് തിരിച്ചടിയാകുമോയെന്ന ആരോഗ്യവകുപ്പിന് ആശങ്ക. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമെന്ന് പറഞ്ഞ് മറ്റ് സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴാണ് മൂന്ന് മന്ത്രിമാര്‍ ഒരുപകല്‍ മുഴുവന്‍ പങ്കെടുത്ത പരിപാടിയില്‍ ചട്ടങ്ങളെല്ലാം പമ്പകടന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളുടെ കണ്ണില്പ്പൊടിയിടുന്നതിനായി ജില്ലകളിലെങ്ങും സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യദിനമായിരുന്നു ഇന്നലെ.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ക്കായുള്ള അദാലത്ത് ലജ്നത്തുള്‍ സ്കൂളിലാണ് സംഘടിപ്പിച്ചത്. ഓണ്‍ലൈനായി 9466 അപേക്ഷകളാണ് ലഭിച്ചത്. ഇതുകൂടാതെ ഇന്നലെ നേരിട്ട് എത്തുന്നവരുടെ അപേക്ഷകളും പരിഗണിച്ചതോടെ പതിനായിരത്തിലേറെപ്പേര്‍ ഒരേസമയം ഇവിടെയെത്തിയതാണ് തിരക്ക് വര്‍ദ്ധിപ്പിച്ചത്. ഓണ്‍ലൈന്‍ അപേക്ഷകര്‍ മാത്രം 9000ലേറെപ്പേര്‍ ഉണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും കേവിഡ് മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.
ആള്‍ക്കൂട്ടം കണ്ടിട്ടും മന്ത്രിമാര്‍ അനങ്ങിയില്ല. കോവിഡ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 1500ലേറെ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കടകളിലും റോഡരികിലുമെല്ലാം കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന അധികൃതരാണ് ചട്ടംലംഘനം നോക്കി നിന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ പരിഹസിക്കുകയും വില്ലേജ് ഓഫീസര്‍ക്ക് ചെയ്യാനുള്ള ജോലി മുഖ്യമന്ത്രി ചെയ്യുന്നതെന്തിനെന്ന് ചോദിക്കുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ മൂന്ന് മന്ത്രിമാരെ നിരത്തി നിര്‍ത്തിയാണ് അദാലത്ത് നടത്തുന്നത്.
അദാലത്തില്‍ ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ് നില്ക്കുമ്പോള് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡം ലംഘിക്കരുതെന്ന നഗരസഭയുടെ മൈക്ക് അനൗണ്‍സ്മെന്റും നടക്കുന്നുണ്ടായിരുന്നു.
ചിത്രം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തിലെ ആള്‍ക്കൂട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: