ആലപ്പുഴ: പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന് ഇടതുപക്ഷ സര്‍ക്കാരിനു വേണ്ടി ഗുമസ്തപ്പണിയാണ് ചെയ്തതെന്ന് കേരളാ എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ. രാമനാഥ് പറഞ്ഞു.
ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിലെ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ എന്‍ജിഒ സംഘ് ജില്ലാ സമിതി കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രക്ഷോഭ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണം എന്ന തത്വം ഇല്ലാതാക്കി അടുത്ത പരിഷ്കരണം ഏഴു വര്‍ഷം കഴിഞ്ഞ് മതിയെന്ന ശുപാര്‍ശയും വഞ്ചനാപരമാണ്.
ഓരോ ശമ്പള പരിഷ്കരണത്തിലും ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്നത് ഫിറ്റ്മെന്റ് ബെനിഫിറ്റ്, സര്‍വീസ് വെയിറ്റേജ് എന്നിവയിലെ വര്‍ദ്ധനവാണ്. 2014ലെ പരിഷകരണത്തില്‍ ഫിറ്റ്മെന്റ് ബെനിഫിറ്റ് 12% , സര്‍വീസ് വെയിറ്റേജ് അര ശതമാനം വീതം പരമാവധി 15% എന്നിങ്ങനെ നല്‍കിയിരുന്നു. ഇത്തവണ ഇത് 10% ഫിറ്റ്മെന്റ് ബെനിഫിറ്റില്‍ മാത്രം ഒതുക്കി. അതിന്റെ ഫലമായി ഒരു ജീവനക്കാരന് ഫലത്തില്‍ രണ്ടു ഇന്‍ക്രിമെന്റ് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
സിസിഎ ഇല്ലാതാക്കിയ റിപ്പോര്‍ട്ടില്‍, പങ്കാളിത്ത പെന്‍ഷനിലും, മെഡിസെപ്പിലും ബോധപൂര്‍വ്വമായ മൗനം പാലിക്കുകയാണ് ചെയ്തത്. പ്രളയം വന്നാലും, കോവിഡ് മഹാമാരി വന്നാലും ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാര്‍ക്ക് പോലും വെറും പത്തു രൂപാ മാത്രം അധികമായി റിസ്ക് അലവന്‍സ് നല്കുവാന് ശുപാര്‍ശ ചെയ്യുകയും ചെയ്ത ശമ്പള കമ്മീഷന്, കേരളത്തിലെ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, സംസ്ഥാന സമിതി അംഗം കെ. മധു, ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്. വേണു, ജില്ലാ ജോ. സെക്രട്ടറി ആര്. അഭിലാഷ്, ജില്ലാ സമിതി അംഗങ്ങളായ എം.റ്റി.ലാല്‍, കെ.ആര്.രജീഷ്, സി.റ്റി.ആദര്‍ശ്, ദേവിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: