മുംബൈ: ഉറുദുവില്‍ പുറത്തിറക്കിയ പുതുവര്‍ഷ കലണ്ടറിന്റെ പേരില്‍ വെട്ടിലായി ശിവസേന. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ വഡാല ശാഖയാണ് കലണ്ടര്‍ പുറത്തിറക്കിയത്. ബാലാ സാഹെബ് താക്കറെയെ ‘ജനാബ്’ ബാലാ സാഹെബ് താക്കറെ എന്നാണ് കലണ്ടറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
ഔറംഗബാദിനെ സംഭാജി നഗര്‍ എന്നാക്കി മാറ്റാന്‍ ശിവസേനയ്ക്ക് കഴിഞ്ഞുട്ടാണ്ടാകില്ല. എന്നാല്‍ ഹിന്ദു ഹൃദയ സാമ്രാട് ബാലാ സാഹെബ് താക്കറെയ ജനാബ് ബാലാ സാഹെബ് താക്കറെ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ശിവസേനയ്ക്ക് കഴിഞ്ഞുവെന്ന് ബിജെപി എംഎല്‍എയും പാര്‍ട്ടി വക്താവുമായ അതുല്‍ ഭട്ഖാല്‍കര്‍ പരിഹസിച്ചു. മുസ്ലിം വോട്ടുകള്‍ക്കു വേണ്ടിയുള്ള പ്രീണത്തിനാണ് കലണ്ടര്‍ പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ഉത്സവങ്ങള്‍, മുസ്ലിം സൂര്യോദയം, ചന്ദ്രോദയം എന്നിവയെപ്പറ്റി ഉറുദു കലണ്ടറില്‍ പറയുന്നു. ‘ഛത്രപതി ശിവജി മഹാരാജ് ജയന്തി’യെ ശിവജി ജയന്തി എന്ന ഒറ്റവാക്കില്‍ ഒതുക്കി. ബിജെപി ഇതിനെ ശക്തമായി അപലപിക്കുന്നു. വോട്ടുകള്‍ക്കു വേണ്ടിയാണ് ശിവസേന ഇതു ചെയ്യുന്നതെന്നും അതുല്‍ ഭട്ഖാല്‍കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാലിത് പാര്‍ട്ടിയുടെ ഔദ്യോഗിക കലണ്ടര്‍ അല്ലെന്ന് കലണ്ടര്‍ പ്രസിദ്ധീകരിച്ച ശിവസേന ശാഖാ പ്രമുഖ് സുരേഷ് കാലെ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: