കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന് ജയിലില്‍ ജീവന് ഭീഷണി ഉണ്ടായില്ലെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടും അനേ്വഷണവും പ്രചാരണവും ദുരൂഹത വര്‍ധിപ്പിക്കുന്നു. ആര് ആവശ്യപ്പെട്ടിട്ടാണ്, കോടതി ഉത്തരവ് തെറ്റെന്ന് വ്യാഖ്യാനിക്കാനിടയുള്ള നടപടി ഉണ്ടായതെന്നത് ദുരൂഹമാണ്. കോടതിയില്‍ സ്വപ്ന രേഖാമൂലം നല്‍കിയ പരാതിക്കും മൊഴിക്കും മുകളില്‍ നിയമ സാധുതയുള്ളതല്ല ഒരു റിപ്പോര്‍ട്ടും എന്നിരിക്കെ അന്വേഷണ നടപടികള്‍ക്ക് പിന്നിലെ ആസൂത്രണവും വിവാദമാവുകയാണ്. സ്വപ്
നയ്‌ക്ക് ജയിലില്‍ ഭീഷണിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്‌ന തന്നെ പറഞ്ഞെന്നുമാണ് അന്വേഷണം നടത്തിയ ജയില്‍ ഡിഐജി അജയകുമാര്‍, ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
സ്വപ്‌ന, എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡിസംബര്‍ എട്ടിന് രേഖാമൂലം പരാതി നല്‍കിയത്. ജയിലില്‍ സംശയാസ്പദമായി എത്തിയ അജ്ഞാത സന്ദര്‍ശകര്‍ ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം സ്വപ്‌നയോട് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കി. വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വപ്നയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. കോടതിക്ക് ഇക്കാര്യത്തില്‍ സംശയമില്ലാത്തതിനാലാണ് അന്വേഷണം വേണമെന്നുപോലും നിര്‍ദേശിക്കാത്തത്.
എന്നാല്‍, ജയിലില്‍ സ്വപ്‌നയ്‌ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്നും അവര്‍ കോടതിയില്‍ അസത്യം പറഞ്ഞുവെന്നും സ്ഥാപിക്കാന്‍ ആസൂത്രിത നീക്കം നടന്നു എന്നാണ് സംശയം. അന്വേഷണം നടത്തിയെന്ന് പ്രചരിപ്പിക്കുന്നതും പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് സ്ഥാപിക്കുന്നതും ഈ നീക്കത്തിന്റെ ഭാഗമാണ്.
സ്വപ്‌നയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതാരാണ്? അന്വേഷണ സമിതിയെ നിര്‍ദേശിച്ചതും നിശ്ചയിച്ചതും ആരാണ്? റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് നല്‍കുന്നതിനു മുമ്പോ ഒപ്പമോ ചോര്‍ത്തി പുറത്തുവിട്ടതാര്? വിശ്വസിക്കാനാവാത്തയാളാണ് സ്വപ്‌നയെന്ന് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരുടെ പദ്ധതിയാണ്, കോടതിയെ മറികടന്ന്, ഉത്തരവ് അനാവശ്യവും തെറ്റെന്നും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടായിരുന്നില്ലേ എന്നുമുള്ള സംശയങ്ങളാണ് ഉയരുന്നത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ അവിശ്വാസം പ്രചരിപ്പിച്ചത് സര്‍ക്കാരാണ്. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട തൊണ്ടികളോ പരിശോധനകള്‍ക്കു നല്‍കേണ്ട സഹകരണമോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അന്വേഷണത്തിന് സമന്‍സ് നല്‍കിയിട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹാജരായിട്ടില്ല. ഇങ്ങനെ നിസ്സഹകരിക്കുന്ന സര്‍ക്കാരും ഭരണകക്ഷിയും, ഉന്നതര്‍ക്ക് എതിരേ മൊഴി കൊടുക്കാതിരിക്കാന്‍ സ്വപ്ന സുരേഷിനെ സ്വാധീനിച്ചിരുന്നു. അതു നടക്കാതെ വന്നതോടെ സ്വപ്‌നയെ ‘വിശ്വസിക്കാന്‍ ആവാത്തയാളെ’ന്ന് നിയമത്തിനു മുന്നില്‍ സ്ഥാപിക്കാന്‍ നടത്തിയ ആസൂത്രണമാണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ സൂരജ് ടി. ഇലഞ്ഞിക്കല്‍ തള്ളി. പ്രാഥമികാന്വേഷണം നടത്തിയാണ് കോടതി ഉത്തരവിട്ടത്. ഇക്കാര്യം ഉത്തരവായും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് സ്വപ്‌നയ്‌ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് വ്യക്തമല്ല. ജയില്‍ വകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയോ എന്നും അറിയില്ല, സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു.
















