തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാ വിഷയത്തില്‍ എസ്എന്‍ഡിപി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകലാശാലയേക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ ആരോപണം ആശ്ചര്യകരമാണെന്ന് അദേഹം പറഞ്ഞു.
നമ്മുടെ സംസ്ഥാനത്ത് ആരോപണവും അഭിപ്രായവും പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അക്കാദമിക് മികവും ഭരണ മികവുമാണ് മാനദണ്ഡം. ഇവിടെ നമ്മള്‍ ഒരു ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിച്ചത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ്. മറ്റ് യൂണിവേഴ്‌സിറ്റികളില്‍ വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുണ്ട്. അക്കാദമിക് മേഖലയാകെ ശക്തിപ്പെടുത്താനാണ് ഓപ്പണ്‍ സര്‍വ്വകലാശാല കൊണ്ടുവന്നത്.
സാധാരണ യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം പോല തന്നെയായിരിക്കും ശ്രീനാരായണ സര്‍വ്വകലാശാലയുടേതും. മറ്റെന്തെങ്കിലും കണക്കിലെടുത്ത നിയമനം അല്ല. മഹാനായ ഗുരുവിന്റെ പേരിട്ടപ്പോള്‍ എല്ലാവരും അംഗീകരിച്ചു. വെള്ളാപ്പള്ളിയേപ്പോലെയുള്ളവര്‍ ആ നല്ലതിന്റെ കൂടെ നില്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീനാരായണീയരുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ രംഗത്തുവന്നിരുന്നു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ എസ്എന്‍ഡിപി നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, സര്‍വ്വകലാശാല വിസി നിയമനം ജാതി-മത അടിസ്ഥാനത്തില്‍ കാണരുത്. സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ കഴിവുള്ളവര്‍ മാത്രമാണോ തലപ്പത്തുവരുന്നവര്‍ എന്നാണ് എസ്എന്‍ഡിപി യോഗം പരിശോധിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ നടത്തിയ വിസി നിയമനത്തില്‍ അതൃപ്തി പരസ്യമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെയാണ് രംഗത്തെത്തിയത്. ഈ വാദങ്ങളെല്ലാം തള്ളിയാണ് സിപിഎം ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഓപ്പണ്‍ സര്‍വകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീ നാരായണ സമൂഹത്തിന്റെ കണ്ണില്‍ ആണ് കുത്തിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍നിന്നു ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
















