തിരുവല്ല: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവത്തിന് സേവനത്തിനില്ലെന്ന് സർക്കാർ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സംഘടനകൾ വ്യക്തമാക്കിയതോടെ ദേവസ്വം ബോർഡ് സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവർത്തകരെ തേടുന്നു.രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സേവനത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(കെജിഎംഒഎ) ആരോഗ്യ വകുപ്പിന് കത്ത് നൽകിയിരുന്നു.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉത്സവ കാലത്ത് 500 ഡോക്ടർമാരെയും 3,000 ആരോഗ്യ പ്രവർത്തകരെയും നിയോഗിക്കേണ്ടി വരുമെന്നാണ് കെജിഎംഒഎ ഭാരവാഹികൾ പറയുന്നത്. സർക്കാരിന്റെ കീഴിലുള്ള ആരോഗ്യ പ്രവർത്തകരുടെ കുറവ് നേരിടനാണ് സന്നദ്ധ സേവനത്തിന് തയ്യാറാകുന്നവരുടെ പട്ടിക ഉണ്ടാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. സർക്കാർ സർവീസിൽ ഇല്ലാത്ത ഡോക്ടർമാർ,നഴ്‌സുമാർ,പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ പട്ടിക തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാക്കും. ഇതിനുള്ള നടപടികൾ തുടങ്ങിയെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.
അതേ സമയം ഡ്യൂട്ടിക്ക് താൽപര്യമുള്ള സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ പാനൽ തയ്യാറാക്കും. കോവിഡ് മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ ഇത്രയും ആരോഗ്യ പ്രവർത്തകരെ സ്‌പെഷ്യൽ ഡ്യൂട്ടിയ്‌ക്കായി നിയോഗിക്കുമ്പോൾ ഇപ്പോൾ നടന്ന് വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരെ മാത്രമെ ദർശനത്തിന് അനുവദിക്കൂ.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.സംസ്ഥാനത്തിന് അകത്ത് നിന്നുള്ളവർക്ക് ആന്റിജൻ പരിശോധന ഉണ്ടായിരിക്കും. ഇതിനുള്ള ചെലവ് അവരവർ തന്നെ വഹിക്കണം. എന്നാൽ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ആന്റിജൻ ടെസ്റ്റിലെ കൃത്യത കുറവും വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സാധ്യതയും. ആന്റിജൻ ടെസ്റ്റിൽ തെറ്റായി നെഗറ്റീവ് കാണിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ എങ്ങനെ തിരിച്ചറിയുമെന്നുമാണ് ആരോഗ്യ പ്രവർത്തകരുടെ ആശങ്ക. രോഗം തിരിച്ചറിയാതെ പോകുന്നവർ മലകയറിയാൽ അത് വ്യാപനത്തിലേക്ക് വഴിവയ്‌ക്കുമോ എന്ന ആശങ്കയും അവർ പങ്കു വയ്‌ക്കുന്നു. നിലയ്‌ക്കലിൽ ആയിരിക്കും ആന്റിജൻ പരിശോധന സംവിധാനം ഒരുക്കുന്നത്.















