കൊച്ചി : വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തലുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രത്യേക കോടതയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് വധ ഭീഷണിയുള്ളതായി സന്ദീപ് അറിയിച്ചത്.
കേസില്‍ മൊഴി നല്‍കിയതിന് ശേഷം തനിക്കെതിരെ വധ ഭീഷണി ഉയരുന്നുണ്ട്. നിലവില്‍ പാര്‍പ്പിച്ചിട്ടുള്ള വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റണം. ജയിലില്‍ വെച്ച് ആക്രമിക്കപ്പെടാനും വകവരുത്താനും സാധ്യതയുണ്ടെന്നും സന്ദീപ് നായര്‍ എന്‍ഐഎ പ്രത്യേക കോടതി മുമ്പാകെ അറിയിച്ചു.
കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാകാന്‍ സന്ദീപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം നിയമ സാധ്യത അന്വേഷിച്ചു വരികയായിരുന്നു. ഇത് കൂടാതെ മറ്റ് പ്രതികളായ മുസ്തഫ, അബ്ദുല്‍ അസീസ് എന്നിവരും എന്‍ഐഎ മുമ്പാകെ കുറ്റസമ്മതമൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ പി.ടി അബ്ദു, കെ.ടി. ഷറഫുദ്ദീന്, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ കേസില്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയുടെ അനുമതി തേടി. കേസിലെ പ്രതികളെ 180 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ യുഎപിഎ (നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാം. കസ്റ്റഡി 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: