മട്ടാഞ്ചേരി: പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന പരാതി ഉയര്‍ത്തി ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത്. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫിനെ അനുകൂലിക്കുന്ന വിഭാഗമാണ് പാര്‍ട്ടിയില്‍ കലാപക്കാടി ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡൊമിനിക് പ്രസന്റേഷന് മത്സരിക്കുന്നതില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പി.കെ അബ്ദുല്‍ ലത്തീഫിനെ ഡൊമിനിക്കിന്റെ പരാജയത്തിന് ശേഷം പാര്‍ട്ടി നടപടിയെടുത്തിരുന്നു. പിന്നീട് കഴിഞ്ഞ പാര്ല്മെന്റ് തെരഞ്ഞെടുപ്പില്‍ ലത്തീഫിനെയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു.
അര്‍ഹമായ പരിഗണന നല്‍കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലന്നാണ് ലത്തീഫിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിന് തടസം നില്‍ക്കുന്നത് കഴിഞ്ഞ തവണ കൊച്ചിയില്‍ തോറ്റ കോണ്‍ഗ്രസ് നേതാവാണെന്നും ഇവര്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലന്നും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് എല്ലാ ഡിവിഷനിലും സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അടുത്ത ദിവസം തന്നെ പ്രഖ്യാപനം നടത്താനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: