നെയ്യാറ്റിന്‍കര: വായനാശീലം വളര്‍ത്താന്‍ വായനശാല ഇല്ലാത്തതിനാല്‍ കുട്ടികള്‍ ചേര്‍ന്നൊരു വായനശാലയൊരുക്കി. വിവിധയിനം പുസ്തകങ്ങള്‍ വായിച്ച് വായനശീലം വളര്‍ത്താന്‍ സാധാരണക്കാരായവരുടെ വീടുകളില്‍ സാഹചര്യമില്ല. അതിനു നാട്ടില്‍ ഒരു വായനശാല അത്യാവശ്യമാണ്. എന്നാല്‍ നെയ്യാറ്റിന്‍കരയ്ക്ക് സമീപം കോടങ്കരയില്‍ കുട്ടികള്‍ക്ക് വായിച്ചു വളരുവാന്‍ വേണ്ട സംവിധാനവുമില്ല.
കോടങ്കരയ്ക്ക് ഏഴു കിലോമീറ്റര്‍ അകലെ പ്ലാമൂട്ടുകട എന്ന സ്ഥലത്ത് മാത്രമാണ് മറ്റൊരു വായനശാല പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നാണ് കുട്ടികള്‍ ചേര്‍ന്ന് വായനശാല ഒരുക്കിയത്. കൊറോണ കാലത്ത് ഒരു കൂട്ടം കുട്ടികള്‍ ഒരുക്കിയ വായനശാലയാണ് ഇന്ന് ശ്രദ്ധേയമാകുന്നത്. നെയ്യാറ്റിന്‍കര കോടങ്കരയിലാണ് കുട്ടികള്‍ തയാറാക്കിയ വായനശാല പ്രവര്‍ത്തിക്കുന്നത്.
കുട്ടികള്‍ വായനശാല ഒരുക്കി കഴിഞ്ഞപ്പോള്‍ നാട്ടുകാരും മറ്റ് വ്യക്തികളും ചേര്‍ന്ന് 1000 പുസ്തകങ്ങളും നല്കി. ഇനിയും വ്യത്യസ്തങ്ങളായതും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങള്‍ ശേഖരിക്കാനാണ് കുട്ടികളുടെ തീരുമാനം. ബ്ലോക്ക് പ്രസിഡന്റ് സനൂജയും സംഘവും കുട്ടികളുടെ വായനശാലാ സന്ദര്‍ശനത്തിനായി എത്തി. വളരെയേറെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വായനശാലയാണെന്ന് ബ്ലോക്ക് പ്രസിഡന്റും സമ്മതിച്ചു. സമീപത്ത് മൂന്നു സെന്റ് സ്ഥലം കിട്ടിയാല്‍ ബ്ലോക്ക് പഞ്ചായത്ത് വായനശാലയ്ക്ക് കെട്ടിടം നിര്‍മിച്ച് നല്‍കാമെന്ന് കുട്ടികള്‍ക്ക് ഉറപ്പ് നല്കി. ഈ വാക്കു കേട്ടപ്പോള്‍ കുട്ടികള്‍ക്കും സന്തോഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: