കുമളി: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ചന്ദന കള്ളക്കടത്ത് കേസ്. സംഭവം നടന്ന് 12 വര്‍ഷം പിന്നിടുമ്പോഴും തുടര്‍ നടപടികളില്ലാതെ വനം വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു.
2008ലാണ് പ്രസ്തുത കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കൊക്കര എന്ന ഭാഗത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ അനധികൃതമായി ചന്ദന തടികള്‍ സൂക്ഷിച്ച ശേഷം മോഷ്ടിച്ചു വില്‍പന നടത്തി എന്ന കേസില്‍ വനം വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് വകുപ്പ് തല അന്വേഷണത്തിന്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷം സര്‍ക്കാരിനുണ്ടായ നഷ്ടം എന്ന പേരില്‍ കുറ്റക്കാരില്‍ ചിലര്‍ വനം വകുപ്പിലേക്ക് തിരികെ നല്‍കിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വകുപ്പ് തല സ്വാധീനം ഉപയോഗിച്ച് തുടര്‍നടപടികളില്‍ നിന്ന് പ്രസ്തുത ഫയല്‍ അധികൃതര്‍ തന്നെ ഇതു വരെ പൂഴ്‌ത്തിവെയ്‌ക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കേസ് നിലനില്‍ക്കുന്നതാണ് നിയമം. മുകളില്‍ പറയുന്ന സംഭവത്തില്‍ പേര് പറയുന്നവരുടെ മേല്‍ കുറ്റം ചുമത്താവുന്നതാണെന്ന് സര്‍ക്കാര്‍ വക്കീല്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഉന്നത സ്വാധീനത്തിന്റെ ബലത്തില്‍ ഈ ചന്ദന കേസ് തുടര്‍ നടപടികളില്ലാതെ ഒരു പതിറ്റാണ്ട് പിന്നിട്ടുമ്പോഴും വനം വകുപ്പ് ഫയലില്‍ ഉറങ്ങുകയാണ്.
















