തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സങ്കീര്‍ണമായ മാര്‍ഗ നിര്‍ദേശങ്ങളില്‍ കുടുങ്ങി മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചുവരവിനുള്ള വഴി അടയുന്നു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറികടക്കേണ്ട കടമ്പകള്‍ ഏറെ. കേരളത്തിന്റെ അതിര്‍ത്തി വരെയും അവിടെ നിന്ന് വീട്ടിലേക്കും സ്വന്തം ചെലവില്‍ എത്തണം. ഇതിന് ആവശ്യമായ നടപടികളൊന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കര്‍ണാടകയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിച്ചവര്‍ ഇന്നലെ വാളയാര്‍ ചെക്‌പോസ്റ്റു വരെ പതിനായിരം രൂപ വരെയാണ് ടാക്‌സിക്കൂലി നല്‍കേണ്ടി വന്നത്. വാളയാറില്‍ നിന്ന് നാട്ടിലേക്കു മടങ്ങാനും സ്വന്തം കൈയില്‍ നിന്നു പണം നല്‍കണം. ഇന്നലെ നാട്ടിലേക്ക് മടങ്ങിയവരില്‍ ഏറെയും സ്വന്തം വാഹനങ്ങളുള്ളവരാണ്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വാഹനങ്ങള്‍ അയയ്‌ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
നോര്‍ക്ക പുറത്തിറക്കിയിരിക്കുന്ന പതിനാല് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചാല്‍ ഭൂരിഭാഗം മലയാളികള്‍ക്കും നാട്ടില്‍ എത്താന്‍ സാധിക്കില്ല. മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നവര്‍ കേരളത്തിലെ അതാത് ജില്ലാ കളക്ടറില്‍നിന്നും യാത്രാ അനുമതി വാങ്ങുന്നതാണ് ആദ്യ കടമ്പ. ഈ പാസ് ലഭിച്ച ശേഷം, നിലവില്‍ തുടരുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കേരള അതിര്‍ത്തിവരെ യാത്ര ചെയ്യാനുള്ള പാസിന് അപേക്ഷിക്കണം. ഇപ്പോള്‍ ഏതു സംസ്ഥാനത്താണോ അവിടെ നിന്നു യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ കേരളത്തിലേക്ക് യാത്ര തുടങ്ങാന്‍ പാടുള്ളു. അതിര്‍ത്തിയില്‍ ഇതും പരിശോധിക്കും.
കേരള സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ചെക്‌പോസ്റ്റുകളില്‍ക്കൂടി മാത്രമായിരിക്കും പ്രവേശനം. ചെക്‌പോസ്റ്റുകളില്‍ നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതിര്‍ത്തികളിലൂടെ കടത്തിവിടുകയുള്ളു.വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാ തീയതിയും എന്‍ട്രി ചെക്‌പോസ്റ്റും യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാമെങ്കിലും അതിര്‍ത്തി എന്ന് കടക്കുമെന്നത് സര്‍ക്കാര്‍ തീരുമാനിക്കും.
വിവരങ്ങള്‍ പരിശോധിച്ചശേഷം യാത്രാനുമതിയുമായി ബന്ധപ്പെട്ട വിവരം മൊബൈലിലും ഇ-മെയിലിലും ലഭിക്കും. ഇത് ലഭിച്ചശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ പാടുള്ളുയെന്നും നിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായിവരുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. യാത്രയ്‌ക്കുശേഷം ഡ്രൈവറും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇതു കൂടാതെ യാത്രക്കാരെ കൂട്ടുന്നതിനായി അതിര്‍ത്തി ചെക്‌പോസ്റ്റിലേക്ക് പോകണ്ട വാഹനത്തിന്റെ ഡ്രൈവര്‍ കൊറോണ ജാഗ്രതാ വെബ്‌സൈറ്റിലൂടെ അതത് കളക്ടര്‍മാരില്‍ നിന്ന് എമര്‍ജന്‍സി പാസ് വാങ്ങണം. അതിനാല്‍ ഡ്രൈവര്‍മാര്‍ അതിര്‍ത്തിയിലേക്ക് ഓട്ടം പോകാന്‍ വൈമുഖ്യം കാണിക്കുന്നുണ്ട്. തയാറായാല്‍ത്തന്നെ ഭീമമായ തുകയാണ് വാടക ഇനത്തില്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്.
















