സത്വഗുണം സ്വഭാവം, പ്രവര്‍ത്തനം.
ശ്ലോകം 117
സത്വം വിശുദ്ധം ജലവത്തഥാപി
താഭ്യാം മിലിത്വാ സരണായ കല്‍പ്പതേ
യാത്രാത്മബിംബഃ പ്രതിബിംബിതഃസന്‍
പ്രകാശയത്യര്‍ക്ക ഇവാഖിലം ജഡം
ശുദ്ധസത്ത്വം ജലം പോലെ നിര്‍മ്മലമാണ്. എങ്കിലും രജസ്തമസ്സുകളുമായി കൂടിച്ചേര്‍ന്ന് സംസാരഭ്രമണത്തിനിടയാക്കുന്നു. ആത്മാവ് ശുദ്ധസത്വത്തില്‍ പ്രതിബിംബിച്ച് എല്ലാ ജഡ വസ്തുക്കളേയും സൂര്യനെപ്പോലെ പ്രകാശിപ്പിക്കുന്നു.സത്വഗുണം ശുദ്ധജലം പോലെ പരിശുദ്ധമാണ്.വളരെ തെളിഞ്ഞതും ഒരു തരത്തിലുള്ള മാലിന്യങ്ങളുമേല്ക്കാത്തതുമാണ്.
എന്നാല്‍ വെള്ളം മറ്റു പലതിനോടും ചേരുന്നതുപോലെ സത്വഗുണവും മറ്റ് ഗുണങ്ങളോട് കൂടി കലരുന്നതാണ്. എന്നാല്‍ വെള്ളം അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ മാറ്റം വരുത്താതു പോലെ സത്വഗുണവും മാറാതെ തന്നെ നില്ക്കും.
വെള്ളം സ്വതവേ തന്നെ ശുദ്ധമാണ്. ഒന്നിനും അതിനെ മലിനീകരിക്കാനാവില്ല. സത്വഗുണവും ഇതുപോലെയാണ്. മറ്റ് പലതുമായി കൂടി കലരുമ്പോള്‍ വെള്ളം മലിനമായി എന്ന് തോന്നുന്നതു പോലെ സത്വഗുണവും കൂടിച്ചേര്‍ച്ച മലിനമെന്ന് തോന്നിയേക്കാം.
എന്നാല്‍ അതിന്റെ സ്വഭാവം മാറില്ല. മലിനജലം എന്ന് പറഞ്ഞാല്‍ ജലം മലിനമെന്ന് പറയാനാവില്ല. വെള്ളമല്ലാത്ത മറ്റെന്തോ അതിനോട് ചേര്‍ന്നിട്ടുണ്ട് എന്നറിയണം.അതിനെ വെള്ളത്തില്‍ നിന്ന് വേര്‍പെടുത്താനായാല്‍ പിന്നെ ജലം ശുദ്ധമായിരിക്കും. അഴുക്കുള്ള വെള്ളം, ദുര്‍ഗന്ധമുള്ള വെള്ളം, ചളിവെള്ളം എന്നിങ്ങനെയൊക്കെ പറയാറുണ്ടെങ്കിലും വാസ്തവത്തില്‍ ഇതൊന്നും ജലത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തിനെ മാറ്റുന്നില്ല. അതില്‍ കലര്‍ന്നിരിക്കുന്ന മാലിന്യത്തെ നീക്കിയാല്‍ ജലം ശുദ്ധമായി.
നദികളിലേയും തടാകങ്ങളിലേയും വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്.സത്വ ഗുണവും ഇതുപോലെയാണ്. അതിനോട് എന്തെങ്കിലും കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്താല്‍ മതി. സത്വഗുണം എല്ലാവരിലുമുണ്ട്. തമോഗുണക്കാരനെന്ന് തോന്നിക്കുന്ന ആളില്‍ പോലും സത്വഗുണമുണ്ട്.
ശുദ്ധസത്വം രജോഗുണവും തമോഗുണവുമായി ചേരുന്നതിനാലാണ് ഓരോ ആളും സംസാരത്തില്‍ കുടുങ്ങുന്നത്. സത്വഗുണത്തില്‍ ഉറച്ചിരിക്കുന്നയാള്ക്ക് സംസാരബന്ധനമുണ്ടാകില്ല.ശുദ്ധസത്വം മാത്രമുള്ളയാളുടെ ബുദ്ധി തെളിഞ്ഞിരിക്കും. അപ്പോള്‍ തമോഗുണത്തിന്റെ ആവരണമോ രജോഗുണത്തിന്റെ വിക്ഷേപമോ ഉണ്ടാകുകയില്ല.
എന്നാല്‍ ഭൂരിഭാഗം ആളുകളിലും ഇതിന് വിപരീതമാണ് സംഭവിക്കുന്നത്. ശുദ്ധസത്വത്തില്‍ പ്രതിബിംബിക്കുന്ന ആത്മാവാണ് എല്ലാ ശരീരങ്ങളേയും ചൈതന്യവത്താക്കുന്നത്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയതായ എല്ലാ ഉപാധികള്‍ക്കും പ്രകാശമായും പ്രചോദനമായും ആത്മതത്വം സത് ഗുണത്തിലൂടെ പ്രതിബിംബിക്കുന്നു.
ചിത് പ്രകാശം ശുദ്ധസത്വമാ യ അന്തഃകരണത്തില്‍ പ്രതിബിംബിക്കുന്നത് സൂര്യന് ലോകത്തിലെ ജഡ വസ്തുക്കളെ പ്രകാശിപ്പിക്കുന്നത് പോലെയാണ്. സൂര്യന്റെ സാന്നിദ്ധ്യത്തിലാണ് എല്ലാം വളരെ നന്നായി, ഊര്‍ജ്ജിതമായി പ്രവര്‍ത്തന സജ്ജമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: